ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; വടക്കന്‍ കേരളത്തില്‍ മഴ

കേരളത്തില്‍ ആഗസ്റ്റ് 11(വ്യാഴം) വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കൂടുതല്‍ മഴ പെയ്യുക. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. കൂടാതെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം.

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ രാവിലെ ഉയര്‍ത്തിയിരുന്നു. ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മറ്റന്നാള്‍ തുറക്കും. ഇന്ന് രാത്രി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ജലനിരപ്പ് 983.50 മീറ്റര്‍ എത്തിയതോടെ പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഡാം തുറക്കേണ്ട നിലയില്ലെന്നാണ് വിലയിരുത്തല്‍. വയനാട് ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.60 മീറ്ററിലെത്തിയതോടെയാണ് റെഡ് അലര്‍ട്ട്.

07-Aug-2022