അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

നാലു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് കക്കാട് കടവ് തൂക്കുപാലത്തിന്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി ഗ്രൗണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാരാണിത്. 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ കൊടുത്ത് ലോകത്തിനു മുമ്പില്‍കേരളം ഒരു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിന്റെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 27 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് കക്കാട് തൂക്കുപാലം.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ ചേന്നമംഗല്ലൂര്‍ മംഗലശ്ശേരി പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പാലത്തിന്റെ ഉദ്ഘാടനത്തോടെ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് യാഥാര്‍ത്ഥ്യമായത്.

ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ് മുഖ്യാതിഥിയായി. എല്‍.എസ.ജി.ഡി കോഴിക്കോട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

15-Aug-2022