കെപിസിസി നേതൃത്വം മാപ്പ് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ തയ്യാറാകാത്തതിനെ പേരിൽ വൻ പ്രതിഷേധം. രാഹുലിനെതിരെ സംഘാടകർ പരസ്യ പ്രതിഷേധത്തിനൊരുങ്ങിയതോടെ കെപിസിസി നേതൃത്വം മാപ്പ്‌ പറയുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി എത്താത്തതിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ശശി തരൂർ എംപിയും അതൃപ്‌തി പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്‌ ഭാരത്‌ജോഡോ യാത്രയെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിലാക്കി. സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധിയൻ പി ഗോപിനാഥൻ നായർ, കെ ഇ മാമൻ എന്നിവരുടെ നെയ്യാറ്റിൻകരയിലെ സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാമെന്ന്‌ നേരത്തെ രാഹുൽ ഉറപ്പുനൽകിയിരുന്നു. കോൺ​ഗ്രസ് നേതാക്കളായ ശശി തരൂർ എംപി, എം എം ഹസ്സൻ, കെ മുരളീധരൻ, വി എസ് ശിവകുമാർ, പാലോട് രവി തുടങ്ങിയവർ രാഹുൽ എത്തുമെന്ന് കരുതി കാത്തുനിന്നു. ഗോപിനാഥൻ നായരുടെ ഭാര്യ എൺപത്‌ പിന്നിട്ട സരസ്വതിയമ്മയടക്കം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും എത്തി. എന്നാൽ വൈകിട്ട് നാലിന് നിശ്ചയിച്ചിരുന്ന ചടങ്ങിൽ സമയം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധി എത്താത്തതിനെത്തുടർന്ന് ഉദ്‌ഘാടനത്തിന്‌ എത്താൻ സമയമില്ലെന്ന്‌ സംഘാടകരെ അറിയിക്കുകയായിരുന്നു. ഇതോടെ കെപിസിസി നേതൃത്വം മാപ്പ് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.

12-Sep-2022