കരട് മാർഗ നിർദേശത്തിലെ ആശങ്കകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചെന്ന് മന്ത്രി അബ്ദുറഹുമാൻ
അഡ്മിൻ
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യൻ യാനങ്ങൾക്കുള്ള കരട് മാർഗനിർദേശത്തെക്കുറിച്ച് പഠിക്കാൻ ഉന്നതസമിതിയെ നിയോഗിച്ച് കേരളം. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി എ എസ് ശ്രീനിവാസ്, ഡയറക്ടർ ഡോ. അദീല അബ്‌ദുള്ള, ഡെപ്യൂട്ടി ഡയറക്ടർ എസ് അനിൽകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. മാർഗനിർദേശത്തിലെ പല ഭാഗങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് പഠനം നടത്താൻ കേരളം തയ്യാറാകുന്നത്. മന്ത്രി വി അബ്ദുറഹുമാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സമിതി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ഭേദഗതി നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിക്കും. കരട് മാർഗ നിർദേശത്തിലെ ആശങ്കകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചെന്ന് മന്ത്രി അബ്ദുറഹുമാൻ പറഞ്ഞു. സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും തൊഴിലാളി സംഘടനകളുമായും കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം. ദോഷകരമായ നിർദേശങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം എല്ലാ ശ്രമവും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.