ഓഫീസ് നിര്‍മ്മാണത്തിന്റെ മറവില്‍ സ്വന്തം വീട് നിര്‍മിച്ച സംസ്ഥാന നേതാവിനെ പുറത്താക്കണമെന്നും പോസ്റ്ററില്‍
അഡ്മിൻ
തലസ്ഥാനത്ത് ബിജെപി സംസ്ഥാന നേതൃത്തിന് എതിരെ പോസ്റ്റര്‍. സംസ്ഥാന സമിതി ഓഫീസ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നു എന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സേവ് ബിജെപി ഫോറത്തിന്റെ പേരിലുള്ള പോസ്റ്ററില്‍ വി വി രാജേഷ്, എം ഗണേശ്, സി ശിവന് കുട്ടി തുടങ്ങിയവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്. ഓഫീസ് നിര്‍മ്മാണത്തിന്റെ മറവില്‍ സ്വന്തം വീട് നിര്‍മിച്ച സംസ്ഥാന നേതാവിനെ പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.
വൈകിട്ട് നടക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ജെ പി നദ്ദ തലസ്ഥാനത്തെത്തുന്നത്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ളതാണ് പോസ്റ്ററുകള്‍. ബിജെപി സംസ്ഥാന സമിതി ഓഫീസിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലായിരിക്കെയാണ് ഗുരുതര ആരോപണവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.