കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് പുഷ്പന്‍

അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി  ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെത്തി. കൂത്തുപറമ്പ് സമരത്തില്‍ പൊലീസിൻ്റെ  വെടിയേറ്റ് ശരീരം തളര്‍ന്ന പുഷ്പന്‍ കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണണമെന്ന് ആഗ്രഹമറിയിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കളാണ്  കൂത്തുപറമ്പ് മേനപ്രത്തെ വീട്ടില്‍ നിന്ന്  അദ്ദേഹത്തെ തലശ്ശേരിയിലെത്തിച്ചത്. വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കായിരുന്നു ടൗണ്‍ ഹാള്‍ സാക്ഷിയായത് . പുഷ്പന്‍ ടൗണ്‍ഹാളിലെത്തിയപ്പോള്‍ മുദ്രാവാക്യങ്ങളുമായാണ് പാര്‍ട്ടി സഖാക്കള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പ് നടക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അന്നു മുതല്‍ ശയ്യാവലംബിയായ പുഷ്പൻ്റെ ചികിത്സയടക്കമുള്ള  ഓരോ കാര്യങ്ങളിലും നേരിട്ട് ഇടപെട്ട നേതാവായിരുന്നു കോടിയേരി.

എൻ്റെ  കാര്യങ്ങള്‍ക്കും എല്ലാ കാലത്തും അങ്ങോളം ഇങ്ങോളം എല്ലാ സഹായങ്ങളും ചെയ്ത നേതാവാണ് കോടിയേരി. നാട്ടിലുള്ളപ്പോള്‍ എപ്പോഴും എന്നെ കാണാന്‍ വരും. അല്ലാത്തപ്പോള്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പുഷ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

03-Oct-2022