പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു
അഡ്മിൻ
വനിതാ സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ തന്നെ വീണ്ടും മര്‍ദിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്കി
യുവതിയെ കാണാന്‍ ഇല്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുക്കള്‍ വഞ്ചിയൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോളാണ് യുവതി മൊഴി നല്‍കിയത്.
പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഇതിനായി ബോണ്ടില്‍ ഒപ്പിടാന്‍ എം എല്‍ എ തന്നെ നിര്‍ബന്ധിച്ചുവെന്നും മൊഴിയില്‍ പറയുന്നു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുന്‍പാകെയാണ് എം എല്‍ എയ്ക്കെതിരെ യുവതി മൊഴി നല്‍കിയത്
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുന്‍പ് എം എല്‍ എ തിരുവനന്തപുരത്ത് വന്ന് തന്നെ കണ്ടു. തുടര്‍ന്ന് വക്കീല്‍ ഓഫിസിലേക്ക് കൂട്ടി കൊണ്ടുപോവുകയും പരാതി പിന്‍വലിക്കുമെന്ന് എഴുതിവാങ്ങാന്‍ ശ്രമിക്കുകയും ഇതിനായി 30 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. എന്നാല്‍ ഓഫര്‍ നിരസിച്ചതോടെ തന്നെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.