കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിലുള്ള അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ രംഗത്ത്

ബിജെപി സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറിക്ക് കളമൊരുക്കി ശോഭാസുരേന്ദ്രനെ കോർകമ്മിറ്റിയിൽ നിന്ന് പുറത്താക്കി കെ സുരേന്ദ്രന്റെ പൂഴിക്കടകൻ. ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്നും രംഗത്തെത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നാണ് കരുതുന്നത്.

പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ സ്ഥാനമില്ലെങ്കിലും ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഇതുവരെ നിറവേറ്റിയിട്ടുണ്ട്. ചുമതലകള്‍ നല്‍കേണ്ടത് അധ്യക്ഷനാണെന്നും കെ സുരേന്ദ്രനെ ലക്ഷ്യമാക്കി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വരും ദിവസങ്ങളിൽ നേരിട്ടല്ലെങ്കിലും കെ സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും. തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ടത് ബിജെപിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് ഇപ്പോഴും പറയപ്പെടുന്നുണ്ട്. പ്രതികളുടെ ബിജെപി ബന്ധം അത് ഉറപ്പിക്കുന്നു.

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ശോഭാ സുരേന്ദ്രന്‍ കടുത്ത അവഗണന നേരിടുന്നുവെന്ന പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചയുണ്ട്. ഇത് തുടരവെയാണ് ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ അവഗണിച്ചത്.

പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

30-Oct-2022