രൂപേഷ് ദളിത് ആക്റ്റിവിസത്തിലൂടെ നടത്തിയത് സിപിഐ എം വേട്ട
അഡ്മിൻ
കണ്ണൂര്‍ : പയ്യന്നൂരിലെ ചിത്രലേഖയെ സിപിഐ എം വേട്ടയാടുന്നതായുള്ള എല്ലാ വാര്‍ത്തകള്‍ക്ക് പിന്നിലും ദളിത് ആക്റ്റിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ രൂപേഷ് കുമാര്‍. അവസരം കിട്ടുന്ന വേളയിലെല്ലാം മാര്‍ക്സിസ്റ്റ് വിരുദ്ധത പ്രവര്‍ത്തിക്കാനാണ് രൂപേഷ് ശ്രമിച്ചത്. മാധ്യമ പ്രവര്‍ത്തകയായ ആരതി രഞ്ജിത്, രൂപേഷ് കുമാറിനെതിരായുള്ള ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദളിത് ആക്റ്റിവിസമെന്ന പേര് പറഞ്ഞ് രൂപേഷ് കുമാര്‍ തന്റെ സിപിഐ എം വിരോധം പ്രകടിപ്പിക്കാനുള്ള സകല വേദികളും സമര്‍ത്ഥമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് മനസിലാക്കാനായത്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് രൂപേഷ് കുമാറിന് ചില അജണ്ടകള്‍ സെറ്റ് ചെയ്യാനും പ്രവര്‍ത്തികമാക്കാനും ഫണ്ട് ലഭിച്ചിരുന്നു എന്നും സൂചനകളുണ്ട്. കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രൂപേഷ് കുമാര്‍, ആരതി രഞ്ജിത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ്.
കീഴാറ്റൂരിലെ വയല്‍ക്കിളി പ്രക്ഷോഭത്തിന്റെ ആദ്യ നാളുകളില്‍ അവിടെ സജീവമായിരുന്ന രൂപേഷ്, കീഴാറ്റൂരിലെ പ്രക്ഷോഭകരില്‍ ചിലരുമായി മദജ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെയും ചെറു സംഘര്‍ഷത്തെയും തുടര്‍ന്നാണ് അവിടെ നിന്നും പിന്നോക്കം മാറിയത്. ഇപ്പോള്‍ ഏഴോം ഭാഗത്ത് തുരുത്തി സമരത്തിന്റെ നായകനായി സ്വയം അവരോധിച്ച് സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ളവരെ തുരുത്തിയിലേക്ക കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ നേതൃത്വവുമായി വളരെയടുത്ത ബന്ധം സൂക്ഷിക്കുകയും അവരുടെ അജണ്ടകള്‍ക്കനുസരിച്ച് ദളിത് ആക്റ്റിവിസം നടത്തുകയും ചെയ്യുന്ന രൂപേഷിന് മാവോയിസ്റ്റ് അനുയായികളുമായും ബന്ധമുണ്ട്.
സ്ത്രീകളോട് അപമര്യാദയായി പെറുമാറുന്ന രൂപേഷ് കുമാറിനെ സ്ത്രീസുരക്ഷയെ കുറിച്ച് ക്ലാസെടുക്കാന്‍ പല ഫെമിനിസ്റ്റ് ഫോറങ്ങളിലും ദളിത് സംഘടനകളുടെ ക്യാമ്പുകളിലും ക്ഷണിക്കാറുണ്ടെന്നും പറയുന്നു. അരതി രഞ്ജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് പിറകെ രൂപേഷ് കുമാറും വിശദീകരണവുമായി ഫേസ്ബുക്കില്‍ കുറിപ്പെഴുതി. ആരതിയുടെ ആരോപണങ്ങളെയൊന്നും ഖണ്ഡിക്കാതെ തന്റെ ഭാഗം ന്യായീകരിക്കാനാണ് രൂപേഷ് ആ കുറിപ്പിലൂടെ ശ്രമിച്ചത്. തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളായ സ്ത്രീകളോട് ഫഌട്ട് ചെയ്യാറുണ്ടെന്നും പലരുമായും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്ന രൂപേഷ്കുമാര്‍, താന്‍ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്നും പരസ്യമായി സമ്മതിച്ചു. എന്നിട്ടും രൂപേഷിനെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറാകാത്തതില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
29-Jul-2018