ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ എല്ലാം പൊതുജനമധ്യത്തിൽ തെളിഞ്ഞു: എംവി ഗോവിന്ദൻ മാസ്റ്റർ

സോളാർ കേസ് അന്വേഷണത്തെ കോൺഗ്രസിന് ഭയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സോളാർ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് വരാൻ കാരണം കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പുറത്തുവരുമെന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ സിപിഎം കക്ഷിയല്ല. സോളാർ കേസിൽ അന്വേഷണം മുഴുവൻ നിയന്ത്രിച്ചത് യുഡിഎഫ് നേതാക്കളാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സോളാറിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. അന്വേഷണം വേണ്ട എന്ന യുഡിഎഫിന്റെ സമീപനം അവസരവാദപരമാണ്. അന്വേഷണം വന്നാൽ യുഡിഎഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരും എന്ന് അവർക്കറിയാം. പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറഞ്ഞവർ ഇപ്പോൾ അന്വേഷണം വേണ്ട എന്ന് പറയുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ എല്ലാം പൊതുജനമധ്യത്തിൽ തെളിഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നു.

കോൺഗ്രസ് നേതാക്കൾ തന്നെ വാർത്താസമ്മേളനങ്ങൾ നടത്തി വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകൾ നടത്തുന്നു. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ വിവാദത്തിൽ അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉൾപ്പടെ എല്ലാ കാര്യവും ചെയ്തത് യുഡിഎഫ് സർക്കാരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

14-Sep-2023