മണിപ്പൂർ കലാപം; ഇനിയും അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ

മണിപ്പൂരിൽ കുക്കി-മെയ്‌തേയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായി നടന്ന കലാപത്തിൽ 175 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കലാപത്തിൽ ഇതുവരെ 1138 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കലാപം ആരംഭിച്ച മെയ് 3 മുതൽ 33 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 96 മൃതദേഹങ്ങൾ അവകാശികളില്ലാതെ കിടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇംഫാലിലെ RIMS, JNIMS ആശുപത്രികളിൽ യഥാക്രമം 28, 26 മൃതദേഹങ്ങൾ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നു. ചുരാചന്ദ്പൂർ ജില്ലയിൽ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്. കലാപത്തില്‍ 4786 വീടുകള്‍ക്ക് തീവെച്ചതായും 254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തതായും പോലീസ് അറിയിച്ചു.കലാപം തുടങ്ങിയതിന് ശേഷം പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി.

കലാപത്തിനിടയില്‍ വലിയ തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കലാപ സമയത്ത് സംസ്ഥാനത്ത് ഉടനീളം 5,172 തീവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും പൊലീസ് വ്യക്തമാക്കുന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായ് മുതല്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്വായ് വരെയുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ദേശീയ പാതകളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഐ കെ മുയ്‌വ വ്യക്തമാക്കി.

കലാപവുമായി ബന്ധപ്പെട്ട് 9332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്‍എച്ച്-32, എന്‍എച്ച്-2 ദേശീയപാതകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

15-Sep-2023