ആശങ്ക ഒഴിയുന്നു; 94 സാമ്പിളുകൾ നെഗറ്റീവ്; സംസ്ഥാനത്ത് പുതിയ നിപ്പ കേസുകൾ ഇല്ല
അഡ്മിൻ
കേരളത്തിൽ നിപ്പ ആശങ്ക ഒഴിയുന്നു. പരിശോധിച്ചതിൽ 94 സാമ്പിളുകൾ നെഗറ്റീവ്. പുതിയ നിപ്പ കേസുകൾ സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 11 സാമ്പിളുകൾ ഇന്ന് നെഗറ്റീവ് ആയി. 21 പേർ മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപ്പ പോസിറ്റീവ് ആയിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ഐ എം സി എച്ചിൽ രണ്ട് കുട്ടികൾ കൂടി ഉണ്ടെന്നും കോഴിക്കോട് ചേർന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: “പ്രത്യേക മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ചികിത്സയിൽ ഇരിക്കുന്നവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി വെന്റിലേറ്ററിൽ ആണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക വിവരങ്ങൾ ഇന്ന് ലഭ്യമാകും. മുപ്പതാം തീയതി മരിച്ച വ്യക്തിക്ക് എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്.
മറ്റു ജില്ലകളിലെ സാമ്പിൾ ശേഖരണം ഇന്ന് പൂർത്തിയാക്കും. എല്ലാവരെയും ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗികളെ എത്തിക്കുന്നതിനായി കൂടുതൽ ആംബുലൻസുകൾ നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രസംഘം പ്രശംസിച്ചു”.