എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഷാരൂഖ് സൈഫി ഏക പ്രതിയാണെന്നും ഇയാള്‍ക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് ഇയാള്‍ തീവ്രവാദ ആശയത്തില്‍ ആകൃഷ്ടനായത്. ജിഹാദി പ്രവര്‍ത്തനം വഴി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാനും ഭയം ഉണ്ടാക്കാനുമായിരുന്നു പ്രതിയുടെ ശ്രമമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 2ന് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി വണ്‍ ബോഗിയ്ക്ക് തീയിട്ട് മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് എന്‍ഐഎ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

27 കാരനായ ഷാരൂഖ് സൈഫിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, റെയില്‍വേ നിയമം, 1984 ലെ പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ജിഹാദി പ്രവര്‍ത്തനം വഴി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാനും ഭയം ഉണ്ടാക്കാനുമായിരുന്നു ഇയാളുടെ ശ്രമം.

ആരും തിരിച്ചറിയാതെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാനാണ് ഇയാള്‍ കേരളത്തിലേക്ക് വന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കി ആരും അറിയാതെ മടങ്ങി പോയി സാധാരണ ജീവിതം തുടരാനായിരുന്നു ഷാരുഖ് പദ്ധതിയിട്ടതെന്നും എന്‍ഐഎ പറയുന്നു. പ്രതി പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്ര സ്വഭാവമുള്ള ചിലരുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായിരുന്നു. സമൂഹത്തില്‍ അരക്ഷിതാവസ്ഥയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാരൂഖ് സെയ്ഫി കൃത്യം നടത്തിയതെന്നും ഇത് തീവ്രവാദ പ്രവര്‍ത്തനം തന്നെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ ആദ്യം കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷനിലും പിന്നീട് പ്രത്യേക അന്വേഷണ സംഘവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ 17നാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ 10 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിരവധി സാക്ഷികളെ ചോദ്യം ചെയ്യുകയും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയും ചെയ്തു.

30-Sep-2023