'നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകണം'; ശശി തരൂര്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് ആക്കി മാറ്റണമെന്ന് ശശി തരൂർ എംപി. കെ കരുണാകരനാണു നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം യാഥാര്‍ത്ഥ്യമാകില്ലെന്ന് ശശി തരൂർ പറഞ്ഞു.

കെപിസിസി ആസ്ഥാനത്ത് നടന്ന കരുണാകരൻ സെന്റർ മന്ദിര നിർമ്മാണ ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തെ 80 ശതമാനം എയർപോർട്ടുകളുടെ പേരുകൾ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ കരുണാകരൻ ഇന്റർനാഷണൽ എയർപോർട്ട് എന്നാക്കുന്നതിൽ മടിക്കണ്ടതില്ല.

ആദ്യമായി ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തിയാണ് കരുണാകരൻ. തിരുവനന്തപുരത്ത് വരുമ്പോള്‍ എല്ലാ മാസവും ഊണിനായോ സംസാരിക്കാനായോ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. പല ഉപദേശങ്ങളും തന്നിരുന്നു. എന്റെ ആദ്യത്തെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു.’- ശശി തരൂര്‍ പറഞ്ഞു.

02-Oct-2023