ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം: സീതാറാം യെച്ചൂരി
അഡ്മിൻ
ദില്ലിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തന്റെ വസതിയിലെ റെയിഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു.
എകെജി സെന്ററിലെ ജീവനക്കാരന് തന്റെ വസതിയില്‍ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരന്റെ മകന് ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നു എന്നതിന്റെ പേരിലാണ് പരിശോധന നടന്നത്. ഇവിടെ നിന്നും ലാപ്ടോപ് ഉള്‍പ്പെടെയുള്ളവ ദില്ലി പോലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി അറിവില്ലെന്നും യെച്ചൂരി വിശദമാക്കി. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ രാവിലെ ഒന്‍പത് വരെയാണ് റെയിഡ് നടന്നത്.
ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമ സ്വാതന്ത്ര്യം തകര്‍ന്നു എന്നതിന്റെ തെളിവാണിതെന്നും യെച്ചൂരി വിമര്‍ശിച്ചു. എന്താണ് അന്വേഷിക്കുന്നത് എന്നോ എന്തിനാണ് റെയ്ഡ് നടത്തിയതെന്നോ അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ് ക്ലിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ചുമത്തിയതെന്നോ എന്താണ് ഭീകരവാദ ബന്ധം എന്നോ അറിയില്ല. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
യുഎപിഎ ചുമത്തിയെന്ന് പറയുന്നുണ്ട്. കേസ് ചുമത്തി മാധ്യമപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയാല്‍ പിന്നെ ഒന്നും അറിയിക്കണ്ടല്ലോ എന്നും യെച്ചൂരി പരിഹസിച്ചു. ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ദില്ലി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്.
നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ X ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഹൈകോടതി മുന്‍ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖര്‍ കത്തെഴുതിയിരുന്നു.