പ്രണയത്തിന്റെ നേരുകള്‍

ഒരു കുറിമാനം,
ഒരു പിന്‍വളി,
ഒരുവളെ തടഞ്ഞുനിര്‍ത്തുമ്പോള്‍,
പ്രലോഭനങ്ങളുടെ സ്വര്‍ഗവാതില്‍,
അവള്‍ക്കുമുന്നില്‍-
മലര്‍ക്കെ തുറക്കപ്പെടുന്നു.

ചിത്തഭ്രമത്തിന്റെ ലഹരിയില്‍
നട്ടുനനച്ച് വളര്‍ത്തിയ പൂക്കള്‍ക്ക്,
മായകണ്ണാടിയിലെ ഭ്രമാത്മകവര്‍ണങ്ങള്‍!
പ്രണയതോപ്പിലെ ഉന്‍മാദഗന്ധങ്ങള്‍!

കാലാകാലം മനസിലെഴുതി സൂക്ഷിച്ചിട്ടും
വഴിയോരത്തെവിടെയോ
കൈമോശം വന്നൊരു-
കൈയ്യെഴുത്തുപ്രതിയായി പ്രണയം!

കണ്ണകലുമ്പോള്‍ മനസകലും!
പഴമൊഴി-
വാക്കകലുമ്പോള്‍ പ്രണയവും!
പുതുമൊഴി.

അരിമുല്ലപ്പൂപുഞ്ചിരിയും
സ്വപ്നം മയങ്ങിയ കണ്ണുകളിലും,
പ്രണയവും കാമവും മാത്രമല്ല-
ക്രൗര്യവും ചതിയും ഒളിച്ചുകളിക്കും.

നടുക്കുന്ന നേരുകളും,
കയ്ക്കുന്ന വേദനകളും,
ഒരുവളെ മുന്നോട്ടുനയിക്കുമ്പോള്‍,
യാഥാര്‍ത്ഥ്യത്തിന്റെ നരകവാതില്‍,
അവള്‍ക്ക് പിന്നില്‍-
എന്നേക്കും തഴുതിടപ്പെടുന്നു.

12-Dec-2013

കവിതകൾ മുന്‍ലക്കങ്ങളില്‍

More