മോഡിയുടെ ഗിമ്മിക്കുകൾ കേരളത്തിൽ വിലപ്പോവില്ല

മോഡിയുടെ കേരളത്തിലേക്കുള്ള വരവില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിലോമ രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി വിജയന്‍ സര്‍ക്കാരും ദേശീയതലത്തില്‍ തന്നെ സംഘപരിവാറിന്റേയും മോഡി ഭരണത്തിന്റേയും കണ്ണിലെ കരടാണ്. എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയത്തിന് വിശാലവേദിയുണ്ടാക്കുകയെന്ന ലക്ഷ്യവും മോഡിക്കുണ്ട്. എങ്കിലും, 1959ലെ പോലെ വിമോചന സമരമോ രാഷ്ട്രപതി ഭരണമോ അടിച്ചേല്‍പ്പിക്കാന്‍ ഇന്ന് കഴിയില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നിലകൊള്ളുന്ന സംഘപരിവാറിന് മുന്നിലെ വിലങ്ങുതടിയാണ് കേരളത്തിലെ എല്‍ഡിഎഫ് ഭരണം. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനും കേന്ദ്രഭരണാധികാരത്തേയും രാഷ്ട്രീയ സ്വാധീനത്തേയും ദുരുപയോഗപ്പെടുത്താനുള്ള വ്യഗ്രത മോഡിക്കും ബിജെപിക്കുമുണ്ടാകും. പക്ഷേ, ജനങ്ങളുടെ വര്‍ധിച്ച പിന്തുണയുള്ള, നിയമസഭയില്‍ ഭൂരിപക്ഷമുള്ള കേരളത്തിലെ ജനകീയ സര്‍ക്കാരിനെ ഇല്ലാതാക്കാമെന്ന മോഹം നടക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനുവരി 15ന്റെ കേരള സന്ദര്‍ശനം ഭരണപരവും രാഷ്ട്രീയവുമായി സവിശേഷമായ വഴിത്തിരിവുകളൊന്നും സൃഷ്ടിക്കുന്നതല്ല. എങ്കിലും ഈ വരവിന് ഒരു രാഷ്ട്രീയസാമൂഹ്യഭരണ പശ്ചാത്തലമുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണം ഇവിടംകൊണ്ടവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയില്‍ മോഡി നേരിടുന്നത്. അതായത് മുകളിലെത്തും മുമ്പേ തളപ്പറ്റുപോയ അവസ്ഥ. തിരിച്ചുകിട്ടാനിടയില്ലാത്ത അധികാരത്തിന്റെ അവസാന ദിനങ്ങള്‍ എണ്ണുകയാണ് മോഡിയും കൂട്ടരും. കേന്ദ്രഭരണം നഷ്ടപ്പെടാന്‍ പോകുന്നൂവെന്ന തിരിച്ചറിവില്‍, ഇപ്പോഴുള്ള അധികാരം ഉപയോഗിച്ച് ഭരണസംവിധാനങ്ങളുടെ താക്കോല്‍ സ്ഥാനത്ത് ചില തിരുകിക്കയറ്റലുകള്‍ നടത്താനുള്ള പെടാപ്പാടിലാണ് അവര്‍. പക്ഷേ, അതിനും തിരിച്ചടിയുണ്ടായിരിക്കുന്നു. സിബിഐ ഭരണം അര്‍ധരാത്രിയില്‍ പിടിച്ചെടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മയെ മോഡി സര്‍ക്കാര്‍ ഒരു പാതിരാ അട്ടിമറിയിലൂടെ നീക്കംചെയ്തു. റഫേല്‍ യുദ്ധവിമാന അഴിമതിയിടപാട് പരിഗണിക്കുന്ന വേളയിലാണ് അലോക് വര്‍മയെ തെറിപ്പിച്ചത്. പക്ഷേ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ച്, ഡയറക്ടര്‍ സ്ഥാനത്ത് അദ്ദേഹത്തെ വീണ്ടും നിയമിച്ചു. പക്ഷേ, ഒരു മാസത്തിന് താഴെമാത്രമേ കാലാവധിയുള്ളു. എങ്കിലും ഒരു സിബിഐ ഡയറക്ടറെപോലും നിയമവിരുദ്ധമായി മാറ്റാന്‍ കഴിയില്ലായെന്ന് കേന്ദ്രഭരണത്തെ ഓര്‍മപ്പെടുത്തുകയാണ് ഈ സംഭവം. ഇത്തരുണത്തിലാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപിയുടെ ചന്ദ്രഹാസമിളക്കം.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആക്രോശം പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി നടത്തി. ഇവരുടെ ആവശ്യത്തിന് ശക്തിപകര്‍ന്ന് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂവെന്ന വസ്തുതാവിരുദ്ധമായ ആക്ഷേപം ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നീതിമാനായിരുന്നുവെങ്കില്‍ കേരളത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസ്സുതുറന്ന് മനസിലാക്കാന്‍ കേരള സന്ദര്‍ശന വേളയില്‍ പരിശ്രമിക്കുമായിരുന്നു, എന്നാല്‍, കറകളഞ്ഞ സംഘപരിവാര്‍ നേതാവണെന്ന് കേരള സന്ദര്‍ശന വേളയിലെ അദ്ദേഹത്തിന്റെ വാക്കുകളും ശരീരഭാഷയും നമുക്ക് വെളിവാക്കി തന്നു.

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി. അതിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ കാണാത്തത്ര ഭീകരമായ പൊതുമുതല്‍ നശീകരണവും അക്രമവും ബിജെപി ആര്‍എസ്എസ് നടത്തി

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് സമീപകാലങ്ങളില്‍ കാണാത്തത്ര ഭീകരമായ പൊതുമുതല്‍ നശീകരണവും അക്രമവുമാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം നടത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം വരെ നിഷേധിക്കുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്വന്തം അനുയായികള്‍ക്ക് അഴിഞ്ഞാടാനും ക്രമസമാധാനം തകര്‍ക്കുവാനും നിര്‍ദേശം നല്‍കുകയും മറ്റൊരു വശത്ത് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നൂവെന്ന് മുറവിളി കൂട്ടുകയുമാണ് ചെയ്യുന്നത്. ഈ രീതിക്ക് കേന്ദ്രഭരണക്കാര്‍ കുട്ടുനില്‍ക്കുകയല്ല വേണ്ടത്. അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ നടപടിയെടുക്കുവാനുള്ള ഇച്ഛാശക്തിയാണ് കേന്ദ്രഭരണാധികാരി ചെയ്യേണ്ടത്.

ശാന്തിയും സമാധാനം പുലരുന്ന മികച്ച ക്രമസമാധാന പാലനം നിര്‍വഹിക്കപ്പെടുന്ന ഇന്ത്യയിലെ മികച്ച സംസ്ഥാനമാണ് കേരളം. രാജ്യത്ത് ക്രമസമാധാന തകര്‍ച്ചയുടെ നേര്‍ചിത്രമായി ചൂണ്ടിക്കാണിക്കാവുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ആണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം അവിടെ വര്‍ഗീയകലാപങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഒരുവര്‍ഷംമാത്രം 195 വര്‍ഗീയകലാപങ്ങളുണ്ടായി. ആള്‍ക്കൂട്ട കൊലപാതകങ്ങളും അവിടെ തുടര്‍ക്കഥകളാണ്. സാധാരണ ജനങ്ങളെ മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥരെ വരെ കാവിപ്പട വെടിവച്ചും കല്ലെറിഞ്ഞും കൊല്ലുന്നു. ബി ജെ പി ഭരണമുണ്ടായിരുന്ന മധ്യപ്രദേശിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമായിരുന്നു. ഇതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യമെന്നിരിക്കേയാണ് ശാന്തി പുലരുന്ന കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയെന്ന മുറവിളികൂട്ടി സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രഭരണക്കാര്‍ ശ്രമിക്കുന്നത്. അത് സാധിക്കില്ല. ഇന്ത്യന്‍ ജനത അതിന് അനുവദിക്കുകയുമില്ല.

മോഡിയുടെ കേരളത്തിലേക്കുള്ള വരവില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിലോമ രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി വിജയന്‍ സര്‍ക്കാരും ദേശീയതലത്തില്‍ തന്നെ സംഘപരിവാറിന്റേയും മോഡി ഭരണത്തിന്റേയും കണ്ണിലെ കരടാണ്. എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയത്തിന് വിശാലവേദിയുണ്ടാക്കുകയെന്ന ലക്ഷ്യവും മോഡിക്കുണ്ട്. എങ്കിലും, 1959ലെ പോലെ വിമോചന സമരമോ രാഷ്ട്രപതി ഭരണമോ അടിച്ചേല്‍പ്പിക്കാന്‍ ഇന്ന് കഴിയില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നിലകൊള്ളുന്ന സംഘപരിവാറിന് മുന്നിലെ വിലങ്ങുതടിയാണ് കേരളത്തിലെ എല്‍ഡിഎഫ് ഭരണം. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനും കേന്ദ്രഭരണാധികാരത്തേയും രാഷ്ട്രീയ സ്വാധീനത്തേയും ദുരുപയോഗപ്പെടുത്താനുള്ള വ്യഗ്രത മോഡിക്കും ബിജെപിക്കുമുണ്ടാകും. പക്ഷേ, ജനങ്ങളുടെ വര്‍ധിച്ച പിന്തുണയുള്ള, നിയമസഭയില്‍ ഭൂരിപക്ഷമുള്ള കേരളത്തിലെ ജനകീയ സര്‍ക്കാരിനെ ഇല്ലാതാക്കാമെന്ന മോഹം നടക്കില്ല.

ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തെ തുറന്നുകാട്ടുന്നതിന് പകരം ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമണം കടുപ്പിക്കുകയാണ് കോണ്‍ഗ്രസും യു ഡി എഫും. രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നൂവെന്ന പ്രസ്താവന ആര്‍ എസ് എസ് - ബിജെപി നേതാക്കള്‍ പറയുന്ന അതേ ഈണത്തിലാണ് യു ഡി എഫ് നേതാക്കളും പറയുന്നത്. ഇത് അസംബന്ധവും വസ്തുതാവിരുദ്ധവുമാണ്. സംഘപരിവാര്‍ ശക്തികള്‍ കേരളത്തില്‍ അരാജകത്വവും കലാപവും കെട്ടഴിച്ചു വിടുന്നത് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിലാണ്. ഇതിനെതിരെ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളും വ്യാപാരിവ്യവസായി സമൂഹവുമെല്ലാം രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസും യു ഡി എഫും സംഘപരിവാര്‍ ചേരിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്.

രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന് പിറ്റേദിവസം കേരളത്തില്‍ കുഴപ്പമുണ്ടാക്കാന്‍ സംഘപരിവാരം തുനിഞ്ഞത് എന്തിനാണ്? ഈ ആക്രമത്തെ തുറന്ന് എതിര്‍ക്കാനും അക്രമികളെ ഒറ്റപ്പെടുത്താനുമാണ് വിവേകമുള്ള ഒരു ഭരണാധികാരിയായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി ശ്രമിക്കേണ്ടിയിരുന്നത്. കല്ലും ബോംബും ആയുധവും ഉയര്‍ത്തിയല്ല ശരണം വിളിക്കേണ്ടതെന്ന് സ്വന്തം അനുയായികളെ ഉപദേശിക്കാനും അദ്ദേഹം തയ്യാറായില്ല. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നോ, നിരാകരിക്കുന്നോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ഈ വിധി സംസ്ഥാന സര്‍ക്കാര്‍ മാനിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടുള്ളത്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ശബരിമല സന്നിധാനത്തെത്തിയ തൃശൂര്‍ സ്വദേശി ലളിതാ രവിയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മയുടെ തലയിലേക്ക് ഒരു ആര്‍ എസ് എസ് ക്രിമിനല്‍ തേങ്ങയെറിയാനായി ഓങ്ങുന്ന ചിത്രം പത്രങ്ങളില്‍ വന്നിരുന്നു. പേരമകളുടെ ചോറൂണിന് സന്നിധാനത്തെത്തിയപ്പോഴായിരുന്നു അവര്‍ ആക്രമണത്തിനിരയായത്. ആറുമാസം മാത്രം പ്രായമായ ചെറുമകളേയും വീട്ടമ്മയേയും അക്രമികളില്‍നിന്ന് രക്ഷിച്ചത് പൊലീസാണ്. ഇരുമുടികെട്ടിലെ തേങ്ങയെ ആചാരവസ്തു എന്നതില്‍നിന്ന് ആക്രമണം നടത്താനുള്ള ആയുധമാക്കി സംഘപരിവാര്‍ മാറ്റി. ശബരിമലയുടെ പേരില്‍ ഇപ്പോഴും തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അറുതിവരുത്താന്‍ പ്രധാനമന്ത്രി ഇവിടുത്തെ ആര്‍ എസ് എസ് - ബിജെപി നേതാക്കളെ ഉപദേശിക്കാതെ തിരികെ പോയത് എന്താണ്?

നാലരവര്‍ഷത്തെ ഭരണംകൊണ്ട് സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും നല്ല ദിനങ്ങള്‍ പ്രധാനം ചെയ്യാന്‍ മോഡി ഭരണത്തിന് കഴിഞ്ഞിട്ടില്ല. ഒരുവര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാത്രം ഒരുകോടി പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നോട്ട് റദ്ദാക്കലും ജിഎസ്ടിയുമെല്ലാം ജനദ്രോഹമായി മാറി. ഇതിലെല്ലാം സഹികെട്ടാണ് രാജ്യത്തെ ഇരുപതുകോടി തൊഴിലാളികള്‍ രണ്ടുദിവസത്തെ പൊതുപണിമുടക്ക് നടത്തിയത്. മിനിമം വേതനം 18,000 രൂപയാക്കുക, മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. വേതനം നഷ്ടപ്പെടുത്തി പണിമുടക്കിയ കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യത്തോട് എന്ത് പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകുന്നതെന്ന് അറിയാന്‍ രാജ്യത്തിന് താല്‍പ്പര്യമുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ തുടരുന്ന മൗനം ഭേദിക്കാന്‍ മോഡി തയ്യാറാകുമോ? മോഡി അധികാരത്തില്‍ വന്നശേഷം നടന്ന ദേശീയ പണിമുടക്കുകളില്‍ ഓരോന്നിലും ക്രമാനുഗതമായി തൊഴിലാളി പങ്കാളിത്തം വര്‍ധിച്ചു. എന്നിട്ടും നയം മാറ്റാത്ത മോഡി സര്‍ക്കാരിനെത്തന്നെ മാറ്റാനാണ് ഇനി ജനങ്ങള്‍ തയ്യാറാകേണ്ടത്.

മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനോട് സിപിഐ എമ്മിന് എതിര്‍പ്പില്ല. അതുകൊണ്ടാണ് ബി ജെ പിയുടെ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുതന്നെ ബില്ലിന് അനുകൂലമായി സിപിഐ എം വോട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെയും ബി ജെ പി ഭരണത്തിന്റെയും ജനപിന്തുണ വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ തോല്‍വി അത് വിളിച്ചറിയിക്കുന്നു. ഇതില്‍നിന്ന് കരകയറാനുള്ള ചെപ്പടി വിദ്യകളിലാണ് മോഡിയും കൂട്ടരും ഏര്‍പ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുവന്ന ബില്‍. മുന്നോക്കക്കാരിലെ പാവപ്പെട്ടവരെ സഹായിക്കുകയെന്നതല്ല, അവരുടെ പേരില്‍ വോട്ട് തട്ടുകയെന്ന ലക്ഷ്യം മാത്രമാണ് സംഘപരിവാറിനുള്ളത്. അല്ലെങ്കില്‍ ഭരണഘടനാ ഭേദഗതി വേണ്ടുന്ന ഈ വിഷയം എത്രയോ മുമ്പേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേനെ. വര്‍ഗീയ ധ്രുവീകരണത്തിനും ജാതിവികാരം കുത്തിയിളക്കാനുമാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനോട് സിപിഐ എമ്മിന് എതിര്‍പ്പില്ല. അതുകൊണ്ടാണ് ബിജെപിയുടെ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുതന്നെ ബില്ലിന് അനുകൂലമായി സിപിഐ എം വോട്ട് ചെയ്തത്. സംവരണകാര്യത്തില്‍ സിപിഐ എം മുറുകെപ്പിടിക്കുന്ന മൂന്ന് അടിസ്ഥാന നിലപാടുണ്ട്. ഒന്ന്, പട്ടികജാതിവര്‍ഗക്കാര്‍ക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരണം രണ്ട്, പിന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിന് പ്രഥമ പരിഗണന നല്‍കണം. അതിനായി അര്‍ഹരായ പാവപ്പെട്ടവരെ ലഭിച്ചില്ലെങ്കില്‍ അതേ സമുദായത്തിലെ ക്രീമിലെയറിലുള്ളവരേയും പരിഗണിക്കാം. അതത് സമുദായത്തില്‍ ലഭിച്ചുവരുന്ന സംവരണം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിത്. മൂന്ന്, മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനത്തില്‍ കവിയാത്ത സംവരണം നല്‍കണം. അതിനായി ഭരണഘടന ഭേദഗതി ചെയ്യണം.

സംവരണത്തെ സംബന്ധിച്ച സിപിഐ എമ്മിന്റെ ഈ നിലപാട് ഹിഡന്‍ ജണ്ടകളില്ലാത്തതാണ്. എന്നാല്‍, പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്ന സമീപനമാണ് സംഘപരിവാറിനുള്ളത്. ബ്രാഹ്മണ മേധാവിത്വത്തിന് നിലകൊള്ളുന്ന സംഘപരിവാറിന് മുന്നോക്കക്കാരിലെ പാവപ്പെട്ടവരോട് കൂറൊന്നുമില്ല. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സംവരണത്തിനെതിരെ ആര്‍ എസ് എസ് മേധാവി പരസ്യമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവരുടെ പേരില്‍ സംവരണ ബില്ലുമായി ബി ജെ പി മുന്നോട്ടുവന്നിരിക്കുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. നിര്‍ദിഷ്ട ബില്‍ അപാകങ്ങള്‍ നിറഞ്ഞതാണ്. സംവരണത്തിലെ അര്‍ഹരെ കണ്ടെത്താന്‍ ഇത് പര്യാപ്തമല്ല. മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കുന്ന ബില്ലാണിത്.

യു പിയിലും മറ്റും രൂപംകൊണ്ടിരിക്കുന്ന ബി ജെ പി വിരുദ്ധ വികാരത്തെ മറികടക്കാന്‍ ജാതിവികാരം ഇളക്കിവിടുന്നതിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേളയില്‍ മുന്നോക്ക സംവരണ ബില്ലുമായി ബി ജെ പി രംഗത്തിറങ്ങിയിരിക്കുന്നത്. മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമെന്ന ആശയം കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകളുടെ നിയമനങ്ങളില്‍ ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു. ഒപ്പം പട്ടികജാതി വര്‍ഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ നടപടിയേയും നയത്തേയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരാണ് ബി ജെ പിക്കാര്‍. അതിനാല്‍ ഇക്കൂട്ടരുടെ മുന്നോക്ക സമുദായക്കാര്‍ക്കുള്ള സംവരണ ബില്ലിനോടുള്ള ആത്മാര്‍ഥത എത്രത്തോളമെന്നത് ഊഹിക്കാവുന്നതേയുള്ളു.

ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ കുടില നീക്കങ്ങളെ മനസിലാക്കാനുള്ള ത്രാണിയുള്ള ഒരു ജനതയെ മനസിലാക്കാന്‍ രാജ്യത്തിന്റെ പ്രധാമന്ത്രി സ്ഥാനത്തിരിക്കുന്ന ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്ര മോഡിക്ക് സാധിച്ചിട്ടില്ല. അതിനാലാണ് അദ്ദേഹം കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി വന്നപ്പോള്‍ കേരളത്തെ മനസിലാക്കാത്ത രീതിയില്‍ സംസാരിച്ചത്. കേരള ജനതയ്ക്ക് പ്രധാനമന്ത്രിയുടെ നിലപാടുകളില്‍ കടുത്ത പ്രതിഷേധമുണ്ട്.

 

18-Jan-2019

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More