വിഴിഞ്ഞം പ്രാവര്‍ത്തികമാക്കണം

തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയര്‍പോര്‍ട്ടുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം നടപ്പാക്കി. ബിജെപി സര്‍ക്കാരാകട്ടെ, സീ പോര്‍ട്ടുകളെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മന്‍ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്. കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം. ഉയര്‍ന്നുവന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ചുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് ഗുണപരവും സംസ്ഥാന ഖജനാവിന് വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എമ്മിന്റെ അഭിപ്രായം

വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ച നടക്കുകയാണ്. ഒരുകാര്യം ആദ്യംതന്നെ വ്യക്തമാക്കട്ടെ, വിഴിഞ്ഞം തുറമുഖം പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. അത് നടപ്പാക്കുമ്പോള്‍ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടോ എന്നതുകൂടി പരിശോധനാ വിഷയമാകണം. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകളെ സംബന്ധിച്ച് വിലയിരുത്തണം.

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കണമെന്ന ആശയം രൂപപ്പെട്ടിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇത് പ്രായോഗികമാക്കുന്നതിനുള്ള സജീവപ്രവര്‍ത്തനം നടക്കുന്നത് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി സര്‍ക്കാര്‍ ഇതിനായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പല നടപടി സ്വീകരിച്ചെങ്കിലും പദ്ധതി പ്രാവര്‍ത്തികമായില്ല. 2005ല്‍ ടെന്‍ഡറിലൂടെ മുന്നോട്ടുവന്ന സൂം കണ്‍സോര്‍ഷ്യത്തിന് സുരക്ഷാകാരണം പറഞ്ഞ് യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതിന്റെ കാരണം, ഇന്നും ദുരൂഹമാണ്. അല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം അക്കാലത്തുതന്നെ പ്രാവര്‍ത്തികമാകുമായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടിട്ടും നിലപാടില്‍ മാറ്റമുണ്ടായില്ല.

യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ പദ്ധതി തടസ്സപ്പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006ല്‍ സര്‍വകക്ഷിയോഗം വിളിച്ച് റീ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ഗ്ലോബല്‍ മീറ്റ് തന്നെ സംഘടിപ്പിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധരായ നാല്‍പ്പതോളം കമ്പനികള്‍ പങ്കെടുത്തു. ഇതിലാണ് ഒരു കമ്പനി നെഗറ്റീവ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. എന്താണ് നെഗറ്റീവ് ടെന്‍ഡര്‍? സാധാരണ ടെന്‍ഡറില്‍ പണം സര്‍ക്കാര്‍ അങ്ങോട്ടുകൊടുക്കുന്ന രീതിയാണ്. നെഗറ്റീവ് ടെന്‍ഡറിലാകട്ടെ പണം സര്‍ക്കാരിനു ലഭിക്കും. അത്തരത്തില്‍ 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നതിനുതകുന്ന നിര്‍ദേശം മുന്നോട്ടുവച്ച ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ഈ കരാറിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. റോഡ്, വെള്ളം, വൈദ്യുതി, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിന് 450 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

തുറമുഖനിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് സൂം കണ്‍സോര്‍ഷ്യം കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിയമ നൂലാമാലകളില്‍ തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം കുടുങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് നെഗറ്റീവ് ടെന്‍ഡര്‍ നല്‍കിയ ലാന്‍കോ കൊണ്ടപ്പള്ളി പദ്ധതിയില്‍നിന്ന് പിന്മാറി. ഇങ്ങനെ തുറമുഖനിര്‍മാണം വീണ്ടും പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ലെന്ന നിലപാടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.

വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായി, തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്‌സി) കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിലെ നയം വളരെ വ്യക്തമായിരുന്നു. തുറമുഖം സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. നിര്‍മാണത്തിനാവശ്യമായ തുക സര്‍ക്കാര്‍ കണ്ടെത്തും. നടത്തിപ്പില്‍ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള എസ്ബിഐ ക്യാപ്പാണ് ഇതിനു നടപടി സ്വീകരിച്ചത്. പോര്‍ട്ടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 ഏക്കര്‍ ഏറ്റെടുത്തു. പശ്ചാത്തലസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു.

2011ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറമുഖം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുകയെന്ന നയം തുടരുകതന്നെ ചെയ്തു. ഇതില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് നിയമസഭയില്‍ വിവിധ ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉറപ്പുനല്‍കി. എന്നാല്‍, 2013 ജനുവരി 18ന് ഡിഒ നമ്പര്‍ 25/വിഐപി/സിഎം/2013 നമ്പരായി പുറത്തുവന്ന മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പ്ലാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന് അയച്ച കത്തോടെയാണ് സ്ഥിതിഗതികള്‍ തകിടംമറിയുന്നത്. വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ റീസ്ട്രക്ചര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അങ്ങോട്ട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ മുഖ്യമന്ത്രി നടത്തിയ ഈ നീക്കം ഇന്നും ദുരൂഹമാണ്.

പിപിപി മോഡലിലേക്ക് തുറമുഖം മാറ്റുമ്പോഴും പ്രോജക്ട് സംബന്ധിച്ച് മത്സരാധിഷ്ഠിതമായി മുന്നോട്ടുകൊണ്ടുപോകുന്ന നടപടികളിലേക്കുപോലും സര്‍ക്കാര്‍ നീങ്ങിയില്ല. ഇത് നഷ്ടത്തിലുള്ള ഒരു പ്രോജക്ടാണെന്ന രീതിയിലാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. നഷ്ടത്തിലുള്ള പ്രോജക്ട് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നിട്ടും അഞ്ച് കമ്പനികള്‍ ഇക്കാര്യത്തില്‍ തയ്യാറായി. അവരെ ടെന്‍ഡറിലേക്ക് കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചര്‍ച്ചനടത്തി ടെന്‍ഡര്‍ ഉറപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇക്കാര്യത്തില്‍ രഹസ്യമായ ചര്‍ച്ച നടന്നെന്ന കാര്യം കെ വി തോമസ് എംപിതന്നെ വ്യക്തമാക്കി. മുഖ്യമന്ത്രിയും അദാനിയും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടന്ന കാര്യം രഹസ്യമാക്കിവച്ചത് എന്തിനായിരുന്നു? ഇത് ഔദ്യോഗിക പരിപാടിയായിരുന്നെങ്കില്‍ കേരള ഹൗസില്‍ നടത്താതെ എംപിയുടെ വീട്ടില്‍വച്ച് നടത്തിയത് എന്തിന്? വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ അവസരത്തില്‍തന്നെ മറ്റൊരു സംരംഭകരായ 'സ്രേ' അവരുടെ പങ്കാളികളെ മാറ്റി പുതിയ ടെന്‍ഡര്‍ പൊതുവായ മത്സരത്തിന് സഹായകമായ വിധത്തില്‍ നല്‍കി. ചെറിയ നീട്ടിവയ്ക്കലിലൂടെ ഇവരെക്കൂടി പങ്കെടുപ്പിക്കാമെന്ന സാധ്യത ഉണ്ടായിട്ടും അതിനു ശ്രമിച്ചില്ല. മലേഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് 2015 ഏപ്രില്‍ 27നു കത്തയച്ചിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍വന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തില്‍ മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ മാറ്റുന്നതിനും അതിലൂടെ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനുമുള്ള ശ്രമം നടന്നില്ലെന്ന പോരായ്മയും ഉണ്ടായി.

മത്സരാധിഷ്ഠിതമായി ടെന്‍ഡറിനെ കൊണ്ടുപോകാനുള്ള സാധ്യതകളെ ഇല്ലാതാക്കിയശേഷം, എല്‍ഡിഎഫ് കാലത്ത് അവതരിപ്പിച്ചതിനേക്കാള്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്ന വ്യവസ്ഥകളാണ് തങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കരാറിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായും ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്ന് പറയുന്നതിലൂടെ എന്തൊക്കെയോ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് വ്യക്തം. പൊതുസ്വത്ത് ഉപയോഗിച്ച് കോര്‍പറേറ്റുകളെ സഹായിക്കാനുള്ള നയമാണിത്. ഇക്കാര്യത്തില്‍ എല്ലാ വ്യവസ്ഥയും ജനമധ്യത്തില്‍ വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുണ്ടാക്കി മുന്നോട്ടുപോകുകയെന്ന ജനാധിപത്യപരമായ നയമാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. എന്നാല്‍, കരാര്‍ വ്യവസ്ഥകളുണ്ടാക്കി എന്നുമാത്രമല്ല, അവയില്‍ പലതും വെളിപ്പെടുത്താതെ പേരിന് സര്‍വകക്ഷിയോഗം വിളിക്കുകയെന്ന നടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. കരാര്‍ വ്യവസ്ഥകളെ ശരിയായരീതിയില്‍ പഠിച്ച് ഇടപെടുക പ്രധാനമാണെന്ന് മുല്ലപ്പെരിയാറിലെ അനുഭവം തെളിയിക്കുന്നുണ്ടെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖനിര്‍മാണം ലാന്‍ഡ് ലോഡ് മാതൃകയിലും തുറമുഖപ്രവര്‍ത്തനം പിപിപി മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. തുറമുഖത്തിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും അത് നടത്തുന്നതിനുവേണ്ടി സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയ മാറ്റം തുറമുഖത്തിന്റെ ഉടമസ്ഥത തന്നെ പിപിപി മാതൃകയിലാക്കി അതിന്റെ ഉടമസ്ഥത സ്വകാര്യമേഖലയ്ക്ക് നല്‍കിയെന്നതാണ്. തുറമുഖം പൊതുമേഖലയില്‍ വേണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി സ്വീകരിച്ചതെന്ന കാര്യവും ഇവിടെ ഓര്‍ക്കണം.

തുറമുഖത്തിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോള്‍ അതിനുവേണ്ട ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയാണുള്ളത്. പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതേസമയം, തുറമുഖനിര്‍മാണത്തിനായി ചെലവഴിക്കേണ്ടിവരുന്നത് 4089 കോടി രൂപയാണ്. അതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നതാകട്ടെ, 2454 കോടിയും. ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഇവര്‍ അവകാശപ്പെടുന്ന പ്രകാരംതന്നെ ആവശ്യമായ മൂലധനത്തിന്റെ 32.6 ശതമാനം മാത്രമാണ് അദാനി ചെലവഴിക്കേണ്ടിവരുന്നത്. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോര്‍ട്ടിനുമേല്‍ പൂര്‍ണാവകാശം വരികയാണ്. 6000 കോടിയോളം മാര്‍ക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഇതിലെ അഴിമതിയെ സംബന്ധിച്ച വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഇതിനേക്കാള്‍ മികച്ച വ്യവസ്ഥയില്‍ നേരത്തെ പല കരാറുകളും വിഴിഞ്ഞത്തിന് ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു രീതി സ്വീകരിക്കേണ്ടതുണ്ടോ എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഇത് ഉന്നയിക്കുന്നത് പദ്ധതിയെ തകര്‍ക്കാനല്ല; ഫലപ്രദമായി മുന്നോട്ടുപോകാനാണ്. എല്ലാകാലത്തും വിവാദത്തില്‍ നിര്‍ത്തി പദ്ധതി ചര്‍ച്ച മാത്രം മതി എന്നാണോ യുഡിഎഫ് ഉദ്ദേശിക്കുന്നത്?

ചെലവിന്റെ മൂന്നിലൊന്നുപോലും ചെലവഴിക്കാന്‍ ബാധ്യതയില്ലാത്ത അദാനിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം നാലു വര്‍ഷം തുറമുഖനിര്‍മാണവും 15 വര്‍ഷം തുറമുഖ പ്രവര്‍ത്തനവും കഴിഞ്ഞ് 20ാം വര്‍ഷംമുതല്‍ വരുമാനത്തിന്റെ ഒരു ശതമാനം ഒരു വര്‍ഷമെന്ന നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിലയാണ് ഉണ്ടാകുക. അതുതന്നെ ഏറിവന്നാല്‍ 40 ശതമാനത്തോളം മാത്രമേ എത്തുകയുള്ളൂ. മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ക്ക് 19 വര്‍ഷം പൂര്‍ണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നല്‍കി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവര്‍ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയുമോ?

വല്ലാര്‍പ്പാടത്തിന്റെ കാര്യത്തില്‍ ആദ്യവര്‍ഷംതന്നെ 33.33 ശതമാനം റവന്യൂ ഷെയര്‍ സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ഇതിനു സമാനമായ രീതിയായിരുന്നു എല്‍ഡിഎഫ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും വരുമാനം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിനേക്കാള്‍ ഗുണപരമായ കരാറിനുള്ള സാധ്യത അന്വേഷിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ലാന്‍ഡ് ലോഡില്‍ സര്‍ക്കാര്‍ സ്വന്തമായി തുറമുഖം നിര്‍മിക്കാന്‍ ചെലവാകുന്ന ഏകദേശം തുകതന്നെ പിപിപി ആക്കി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും തുറമുഖം സ്വകാര്യതുറമുഖമായി മാറ്റുകയും ചെയ്യുന്നത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനല്ല.

2010ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കിയ ടെന്‍ഡര്‍ രേഖപ്രകാരം 30 വര്‍ഷത്തെ കാലയളവാണ് അനുവദിച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് 70 വര്‍ഷമാണ്. 2010ലെ കരാര്‍പ്രകാരം തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ തുറമുഖപ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അത് പരിശോധിച്ച് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി ഇരുകൂട്ടരും തീരുമാനിക്കുന്ന ലീസ് തുക കൈപ്പറ്റുന്ന രീതിയുമാണ് അവലംബിച്ചത്. എന്നാല്‍, യുഡിഎഫിന്റെ കരാര്‍പ്രകാരം ഭൂമിയില്‍നിന്ന് 30 ശതമാനം തുറമുഖ ഓപ്പറേറ്റര്‍ക്ക് വിട്ടുനല്‍കുന്നതിനും അതിന്റെ മൂന്നിലൊന്ന് സ്ഥലത്ത് ഓപ്പറേറ്റര്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ്. ഫലത്തില്‍ നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സര്‍ക്കാരിന്റെ ഭൂമി തുറമുഖം ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നു എന്നുമാത്രമല്ല, അതുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് അവര്‍ക്ക് നടത്താന്‍ കഴിയുന്നരീതിയിലുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുകയുമാണ്. നാട്ടുകാരുടെ ഭൂമി ഏറ്റെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് നല്‍കുന്ന രീതി അംഗീകരിക്കാന്‍ പറ്റുമോ?

തുറമുഖനിര്‍മാണത്തില്‍ മുഖ്യ ഇനമായ ബ്രേക്ക് വാട്ടറിന്റെ നീളത്തില്‍ മാത്രം 2010ല്‍ നല്‍കിയതിനേക്കാള്‍ 240 മീറ്ററോളം കുറവ്് പുതിയ കരാറില്‍ വരുത്തിയിട്ടുണ്ട്. പോര്‍ട്ട് ബെയ്‌സില്‍, ടേണിങ് സര്‍ക്കിള്‍, അപ്രോച്ച് ചാനല്‍ തുടങ്ങിയവയുടെ ഡ്രെഡ്ജിങ് പരിമിതപ്പെടുത്തിയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതും പരിശോധിക്കപ്പെടണം.

2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുംവിധം ടെന്‍ഡര്‍ ലഭിച്ച തുറമുഖമാണ് വിഴിഞ്ഞം. ആ അവസ്ഥ മാറി വരുമാനത്തിന് 20 വര്‍ഷം കാത്തിരിക്കേണ്ട ഇത്തരമൊരു കരാറാണോ നമുക്ക് ആവശ്യം? അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ലാന്‍ഡ് ലോഡ് മാതൃകയില്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കി നടത്തിപ്പിന് അനുയോജ്യമായവരെ കണ്ടെത്തുക എന്നതാണ്.

തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകുമെന്ന തരത്തില്‍ കേന്ദ്രമന്ത്രി ഗഡ്കരി നടത്തുന്ന ഭീഷണി അദാനിക്കു വേണ്ടിയുള്ള ഇടപെടലാണ്. യുപിഎ ഭരണകാലത്ത് എയര്‍പോര്‍ട്ടുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം നടപ്പാക്കി. ബിജെപി സര്‍ക്കാരാകട്ടെ, സീ പോര്‍ട്ടുകളെ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നയം സ്വീകരിക്കുകയും ഇതിന് ഉമ്മന്‍ചാണ്ടി സജീവമായി ഇടപെടുകയുമാണ്. ഗഡ്കരി നിര്‍ദേശിക്കുന്നപ്രകാരം കാര്യങ്ങള്‍ പോയില്ലെങ്കില്‍ പിന്നെ വിഴിഞ്ഞം ഇല്ലെന്ന് പ്രചരിപ്പിച്ച് അദാനിയെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന് മുറവിളികൂട്ടുകയാണ് ഇതിലൂടെ. വികസന താല്‍പ്പര്യം പരിഗണിക്കാതെ അദാനിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ നടപ്പാക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നില്‍. നെടുമ്പാശേരി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങി നാം ഫലപ്രദമായി നടപ്പാക്കിയ കേരള മാതൃക ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോര്‍പറേറ്റുവല്‍ക്കരണമാണ് ലക്ഷ്യംവയ്ക്കുന്നത്.

കേരളത്തിന്റെ വികസനത്തിന് പരമപ്രധാനമാണ് വിഴിഞ്ഞം തുറമുഖം. അതുകൊണ്ട് അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം. ഉയര്‍ന്നുവന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിച്ചുപോകുന്നത് ഭാവിയില്‍ സംസ്ഥാനത്തിന് ഗുണപരവും സംസ്ഥാന ഖജനാവിന് വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എമ്മിന്റെ അഭിപ്രായം

 

08-Jun-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More