പരാജയപ്പെട്ട കേന്ദ്രഭരണം

വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ പൌരന്റെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, 45 ശതമാനം പണമടച്ചാല്‍ ഏത് കള്ളപ്പണവും വെളുപ്പിക്കാമെന്നാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വയംതൊഴില്‍ മേഖലയാണ് ചില്ലറ വ്യാപാരം. ഈ മേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്നതിനെതിരെ ബന്ദ് നടത്തിയവരാണ് ബിജെപിക്കാര്‍. എന്നാല്‍, അധികാരത്തില്‍ വന്നതോടെ ഈ മേഖലയും വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന നയംതന്നെയാണ് നടപ്പാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന അവകാശവാദവുമായാണ് ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍, രാജ്യത്തെ വിലക്കയറ്റത്തില്‍ ഒരു കുറവും ഉണ്ടായില്ല. അഴിമതി തുടച്ചുമാറ്റുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. പട്ടാളക്കാര്‍ക്കുവേണ്ടി ശവപ്പെട്ടി വാങ്ങിയതില്‍പ്പോലും അഴിമതി കാണിച്ച ബിജെപി സര്‍ക്കാര്‍ അത്തരം രീതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. മധ്യപ്രദേശിലെ വ്യാപം അഴിമതി രാജ്യമാകമാനം ചര്‍ച്ച ചെയ്തതാണ്. 2000 കോടി രൂപയുടെ അഴിമതിയാണ് ഇതിന്റെ ഭാഗമായി നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അറുപതോളം പേര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. ഇത്തരമൊരവസ്ഥ ഇന്ത്യയിലെ അഴിമതിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലവും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വികസനകാര്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍, അവര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറിയ അനുഭവമാണ് രാജ്യത്തുണ്ടായത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം വില വര്‍ധനയ്ക്കെതിരെ പ്രക്ഷോഭരംഗത്തിറങ്ങിയ ബിജെപി അധികാരത്തിലെത്തിയതോടെ ജനങ്ങളെ വഞ്ചിച്ചു. പെട്രോളിന്റെ വിലനിയന്ത്രണമാണ് കോണ്‍ഗ്രസ് എടുത്തുമാറ്റിയതെങ്കില്‍ ഡീസലിന്റെ വിലനിയന്ത്രണം ബിജെപി സര്‍ക്കാര്‍ എടുത്തുമാറ്റി. വിലനിയന്ത്രണം എടുത്തുമാറ്റുമ്പോള്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയിടിയുന്നതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു ഇതിന്റെ വക്താക്കള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില വന്‍തോതില്‍ കുറഞ്ഞിട്ടും രാജ്യത്ത് വിലക്കുറവ് ഉണ്ടായില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ പൌരന്റെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, 45 ശതമാനം പണമടച്ചാല്‍ ഏത് കള്ളപ്പണവും വെളുപ്പിക്കാമെന്നാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വയംതൊഴില്‍ മേഖലയാണ് ചില്ലറ വ്യാപാരം. ഈ മേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്നതിനെതിരെ ബന്ദ് നടത്തിയവരാണ് ബിജെപിക്കാര്‍. എന്നാല്‍, അധികാരത്തില്‍ വന്നതോടെ ഈ മേഖലയും വിദേശ കുത്തകകള്‍ക്ക് അടിയറവയ്ക്കുന്ന നയംതന്നെയാണ് നടപ്പാക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന അവകാശവാദവുമായാണ് ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍, രാജ്യത്തെ വിലക്കയറ്റത്തില്‍ ഒരു കുറവും ഉണ്ടായില്ല.

അഴിമതി തുടച്ചുമാറ്റുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. പട്ടാളക്കാര്‍ക്കുവേണ്ടി ശവപ്പെട്ടി വാങ്ങിയതില്‍പ്പോലും അഴിമതി കാണിച്ച ബിജെപി സര്‍ക്കാര്‍ അത്തരം രീതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. മധ്യപ്രദേശിലെ വ്യാപം അഴിമതി രാജ്യമാകമാനം ചര്‍ച്ച ചെയ്തതാണ്. നിരവധിപേര്‍ക്ക് മെഡിക്കല്‍– എന്‍ജിനിയറിങ് പ്രവേശനവും ഉദ്യോഗങ്ങളും വഴിവിട്ട രീതിയില്‍ തരപ്പെടുത്തിക്കൊടുത്തു എന്നതാണ് ഈ അഴിമതിയുടെ അടിസ്ഥാനം. ഈ കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലക്ഷ്മീകാന്ത് ശര്‍മ, ഐപിഎസ് ഉദ്യോഗസ്ഥര്‍, പ്രവേശന പരീക്ഷാബോര്‍ഡ് കണ്‍ട്രോളര്‍ തുടങ്ങി ആയിരത്തെണ്ണൂറിലധികം പേര്‍ അറസ്റ്റിലാകുന്ന സ്ഥിതിയുണ്ടായി. ആര്‍എസ്എസ് നേതാക്കള്‍ക്കും ഗവര്‍ണര്‍ക്കുംവരെ ഇതില്‍ പങ്കുണ്ടാകുന്ന സ്ഥിതിയുണ്ടായി. സുപ്രീംകോടതി ഇടപെടുന്ന ഘട്ടം വന്നപ്പോഴാണ് അന്വേഷണംപോലും പ്രഖ്യാപിച്ചത്. 2000 കോടി രൂപയുടെ അഴിമതിയാണ് ഇതിന്റെ ഭാഗമായി നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അറുപതോളം പേര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. ഇത്തരമൊരവസ്ഥ ഇന്ത്യയിലെ അഴിമതിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഐപിഎല്ലില്‍ അഴിമതി കാണിച്ച ലളിത് മോഡിക്ക് നാടുവിടാന്‍ സൌകര്യമൊരുക്കിയത് കേന്ദ്രമന്ത്രിസഭയിലെ അംഗംതന്നെ. ഛത്തീസ്ഗഡില്‍ റേഷന്‍ വിതരണത്തിലാണ് കുംഭകോണം നടന്നത്. മഹാരാഷ്ട്രയിലാകട്ടെ, സര്‍ക്കാരിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലായിരുന്നു തിരിമറി. ഇങ്ങനെ എല്ലാ തലത്തിലും അഴിമതി നടത്തുന്ന സംഘമായി ബിജെപി അധഃപതിച്ചു.

ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയാണ് ബിജെപി സര്‍ക്കാരുകള്‍. ഹരിയാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ നിശ്ചിത വിദ്യാഭ്യാസയോഗ്യത ഉള്‍പ്പെടെ അടിച്ചേല്‍പ്പിച്ച് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. ഫലത്തില്‍, പാവപ്പെട്ടവരെ രണ്ടാംകിടക്കാരായി മാറ്റുന്ന നയങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുകയാണ്.

തൊഴിലാളിവിരുദ്ധമായി തിരുത്തിയെഴുതിയ തൊഴില്‍നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കിത്തുടങ്ങി. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ രണ്ട് കമ്പനികള്‍ പുതുക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. ഇസൂസു കമ്പനി 53 ജീവനക്കാരെയും 180 തൊഴിലാളികളെയുമാണ് പിരിച്ചുവിട്ടതെങ്കില്‍ എഡിഎം അഗ്രോ കമ്പനി 101 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇത്തരം നിയമങ്ങള്‍ രാജ്യവ്യാപകമായി വരാന്‍ പോവുകയാണ്. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രതലത്തില്‍ത്തന്നെ നടപടി ആരംഭിച്ചിട്ടുണ്ട്.

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ തന്നെയാണ് ബിജെപിയും തുടരുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം ഒന്നാമത്തെ ബജറ്റില്‍ 70,000 കോടി രൂപയുടെയും രണ്ടാം ബജറ്റില്‍ 55,000 കോടി രൂപയുടെയും പൊതുമേഖലാ ഓഹരികളാണ് വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അതായത്, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം എന്ന യുപിഎ അജന്‍ഡ ബിജെപിയും നടപ്പാക്കുന്നു. കാര്‍ഷികമേഖലയിലാകട്ടെ, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നയം തുടരുകയാണ്. കര്‍ഷക ആത്മഹത്യ 26 ശതമാനം വര്‍ധിച്ചു.

രാജ്യത്തെ മരുന്നുവില വന്‍തോതില്‍ ഉയരുന്നതിനിടയാക്കുന്ന നടപടികളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ പ്രയോഗിക്കില്ലെന്ന് ഇന്ത്യ സ്വകാര്യമായി ഉറപ്പുനല്‍കി എന്ന് അമേരിക്കയിലെ മരുന്ന് ഉല്‍പ്പാദകരുടെ കൂട്ടായ്മയായ ഫാര്‍മയും യുഎസ് ചേംബര്‍ ഓഫ് കോമേഴ്സും വെളിപ്പെടുത്തി. ഇതിനുപുറമെ, പേറ്റന്റ് നിയമത്തിലെ മൂന്ന് വ്യവസ്ഥകള്‍കൂടി എടുത്തുമാറ്റുമത്രേ. ഇത് പ്രാബല്യത്തിലാകുന്നതോടെ മരുന്നുവില ഇനിയും വന്‍തോതില്‍ ഉയരും. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെ ഫലമായാണ് മുമ്പ് അര്‍ബുദത്തിന്റെ ചികിത്സയ്ക്കായി വിദേശ കമ്പനികള്‍ 2,80,428 രൂപയ്ക്ക് നല്‍കിയ മരുന്ന് ഇന്ത്യയിലെ പേറ്റന്റ് നിയമപ്രകാരം ഉല്‍പ്പാദിപ്പിച്ച് 8800 രൂപയ്ക്ക് നല്‍കാന്‍ കഴിയുന്ന സാഹചര്യമുണ്ടായത്. അതാണ് ബഹുരാഷ്ട്ര കമ്പനികള്‍ക്കായി തകര്‍ക്കുന്നത്.

സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങി യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ ബിജെപിയും ശക്തമായി തുടരുകയാണ്. സാധാരണക്കാരുടെ ദൈനംദിന ആവശ്യത്തിനുവേണ്ടി സബ്സിഡി നല്‍കാന്‍ പണമില്ലെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലെ കണക്ക് പ്രകാരംതന്നെ 5.61 ലക്ഷം കോടി രൂപ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കി. ഒപ്പം, സാധാരണക്കാര്‍ക്കുമേല്‍ 20,670 കോടി രൂപ നികുതി ചുമത്തുകയും ചെയ്തു.

കേരളത്തെ പരിഗണിക്കാന്‍പോലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആസിയന്‍ കരാറിന്റെ ഭാഗമായി തകര്‍ന്നുതരിപ്പണമായ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ച പാലക്കാട്ടെ കോച്ച് ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ്, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി തുടങ്ങിയവയൊന്നും ആരംഭിക്കാനുള്ള ഒരുനടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരികയാണ്. തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ തൊഴിലാളികള്‍ രണ്ടുദിവസം നീണ്ട പണിമുടക്ക് സംഘടിപ്പിച്ചു. മോട്ടോര്‍രംഗത്തെ കുത്തകവല്‍ക്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടന്നു. കടലോരമേഖലയിലും ആദിവാസിമേഖലകളിലും ഇത്തരം നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

രാജ്യത്ത് സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ ഉയരുന്ന ഇത്തരം ജനവികാരത്തെ തകര്‍ക്കാന്‍ ആക്രമണോത്സുക വര്‍ഗീയ നടപടികളുമായി ആര്‍എസ്എസ് മുന്നോട്ടുവരികയാണ്. ന്യൂനപക്ഷങ്ങളെയും ദളിതരെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും ജനാധിപത്യവാദികളെയും എല്ലാം തകര്‍ക്കുന്ന നടപടികളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് സുപ്രധാന കടമയാണ് എന്നുകൂടി കണ്ട് ഇടപെടാന്‍ കഴിയണം

06-May-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More