ചരിത്രം വളച്ചൊടിച്ചാല്‍ വളയില്ല

സ്വാതന്ത്യ്രസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ  സുധീരന്‍ നിസ്സാരവല്‍ക്കരിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നു. പക്ഷേ, ദേശീയപ്രസ്ഥാനത്തിലെ അനിഷേധ്യനേതാവായ മഹാത്മാഗാന്ധിയെ വെല്ലുവിളിച്ചുകൊണ്ട് സുഭാഷ്ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ വേണ്ട ശക്തി സുധീരന്‍ പരിഹസിക്കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷവിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുക. രണ്ടാം ലോകമഹായുദ്ധത്തിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയവും ലോക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഉയര്‍ച്ചയും യുദ്ധാനന്തരം ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ബ്രിട്ടീഷുകാര്‍ അധികാരക്കൈമാറ്റത്തിന് നിര്‍ബന്ധിതമായത്. ഇനിയും പിടിച്ചുനിന്നാല്‍ ഭരണം ബൂര്‍ഷ്വാവിഭാഗങ്ങള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്ന തിരിച്ചറിവുകൂടി ഇതിനു കാരണമായിട്ടുണ്ട്. 1946–47കാലത്ത് വളര്‍ന്നുവന്ന ബഹുജനസമരങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാരടക്കമുള്ള ഇടതുപക്ഷക്കാരായിരുന്നു നേതൃത്വംനല്‍കിയത് എന്നതും ബൂര്‍ഷ്വാകക്ഷിക്ക് അധികാരം കൈമാറുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ നടന്ന തെലങ്കാന, പുന്നപ്ര വയലാര്‍ സമരങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് രക്തസാക്ഷികളായത്. ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനം 1885ല്‍ ആരംഭിച്ചതുമുതല്‍ ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള പ്രാര്‍ഥനയും അഭ്യര്‍ഥനയുമായിരുന്നു കോണ്‍ഗ്രസ് ശൈലി. എന്തുകൊണ്ട് സ്വാതന്ത്യ്രസമരം 1885 മുതല്‍ 1947 വരെ ആറുപതിറ്റാണ്ടുകാലം നീണ്ടുപോയി? 1947 ആഗസ്തില്‍ രാഷ്ട്രീയസ്വാതന്ത്യ്രം ലഭിക്കാനിടയായ സാഹചര്യം ഒരുക്കിയത് മുന്‍ സോവിയറ്റ് യൂണിയന്റെ യുദ്ധവിജയംതന്നെയാണെന്ന് ലോകചരിത്രം തലകീഴായി പഠിക്കാതിരുന്നാല്‍ മനസ്സിലാകും. ചരിത്രം കളിപ്പാട്ടമല്ലെന്ന് സുധീര–കുമ്മനാദികള്‍ മനസ്സിലാക്കുക.

സ്വാതന്ത്യ്രസമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് മറച്ചുവയ്ക്കാനും ഇകഴ്ത്താനും കോണ്‍ഗ്രസും ആര്‍എസ്എസും കൈകോര്‍ക്കുകയാണ്. കോഴിക്കോട്ട് ഒരു സെമിനാറില്‍ ഞാന്‍ നടത്തിയ പ്രസംഗത്തെ വക്രീകരിച്ചും അതില്‍ വിവരിച്ച ചരിത്രത്തെ വിസ്മരിച്ചും ഇക്കൂട്ടര്‍ ആക്ഷേപം ചൊരിയുകയാണ്. മഹാത്മാഗാന്ധിയെ വധിക്കാന്‍ പ്രേരണയേകിയ, സ്വാതന്ത്യ്രസമരത്തില്‍ ഒരു പങ്കുംവഹിക്കാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. അവരാണ് കമ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ബിജെപി– ആര്‍എസ്എസ് നേതാക്കളോടൊപ്പമാണ്. യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവും അധികം ഭയപ്പെട്ടത് കമ്യൂണിസ്റ്റുകാരെയാണ്. അക്കാര്യം സ്വാതന്ത്യ്രസമരചരിത്രം പഠിക്കുന്നവര്‍ക്ക് നിഷേധിക്കാനാകില്ല. പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരെ മൂന്ന് ഗൂഢാലോചനകേസാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കെട്ടിച്ചമച്ചത്.

1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭമെന്ന ധാരണയോടെയാണ് സുധീരനും മറ്റും സംസാരിക്കുന്നത്. ഇത് പരമാബദ്ധമാണ്. പ്രഥമ ഇന്ത്യന്‍ സ്വാതന്ത്യ്രയുദ്ധമെന്ന് കാള്‍മാര്‍ക്സ് വിശേഷിപ്പിച്ച ലഹള 1857ല്‍ ആണല്ലോ. വിദേശ സാമ്രാജ്യത്വം ഇന്ത്യയില്‍ നേരിട്ട ആദ്യത്തെ ആകസ്മിക പ്രക്ഷോഭമായിരുന്നു അത്. ഇത് കോണ്‍ഗ്രസ് ഉടലെടുക്കുന്നതിനുമുമ്പുണ്ടായതാണ്. ഇന്ത്യന്‍ സ്വാതന്ത്യ്രപ്രസ്ഥാനം ഒരു ഒറ്റയടി പാതയായിരുന്നില്ല. ഗാന്ധിയന്‍ സത്യഗ്രഹംമാത്രമല്ല, തൊഴിലാളിപ്രക്ഷോഭവും പണിമുടക്കം അടങ്ങുന്ന പന്ഥാവും തോക്കും ബോംബും ഉപയോഗിച്ച് വെള്ളക്കാരെ തുരത്താനുള്ള മാര്‍ഗവും ഉണ്ടായിരുന്നു. ഇതില്‍ ആദ്യത്തേത് ഒഴികെയുള്ള പാതകളില്‍ നിറഞ്ഞുനിന്നത് കമ്യൂണിസ്റ്റുകാരാണ്. അത് അഭിമാനത്തോടെ ഞങ്ങള്‍ പറയുന്നത് ആ സംഭവങ്ങളിലെ ധീര രക്തസാക്ഷികളുടെ ചുടുനിണത്തില്‍ തൊട്ടുകൊണ്ടാണ്. തോക്കും ബോംബുമായി സായിപ്പിനെ നേരിടാനിറങ്ങിയ വിപ്ളവകാരികളില്‍ ഒട്ടുമിക്കവരും ജയില്‍വാസത്തിനിടെ കമ്യൂണിസ്റ്റുകാരായി മാറുകയുംചെയ്തു. അവര്‍ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ വലിയ പങ്ക് വഹിച്ചു.

ഭഗത്സിങ്ങിന്റെ സഹപ്രവര്‍ത്തകരായ കിശോരിലാലും ശിവവര്‍മയും പിന്നീട് കമ്യൂണിസ്റ്റുകാരായി. ഇരുവരെയും ബ്രിട്ടീഷ് ഭരണം ആന്തമാനിലെ സെല്ലുലാര്‍ ജയലില്‍ അടച്ചു. ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടിരുന്നില്ല എങ്കില്‍ അദ്ദേഹവും കമ്യൂണിസ്റ്റാകുമായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ ഝാന്‍സി റാണി റജിമെന്റിന്റെ നായികയായിരുന്ന ധീരവനിത ലക്ഷ്മി സൈഗാള്‍ സിപിഐ എം നേതാവായില്ലേ. ജനങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഊര്‍ജസ്വലരായി അണിനിരത്തുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ കാര്യമായ പങ്കുവഹിച്ചതില്‍ അസഹിഷ്ണുത പൂണ്ടാണ് ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ 1922–24ലെ പെഷവാര്‍ ഗൂഢാലോചനകേസ്, 1924ലെ കാണ്‍പുര്‍ ഗൂഢാലോചനകേസ്, 1929ലെ മീറത്ത് ഗൂഢാലോചനകേസ് എന്നിവ ചുമത്തിയത്.

1920ല്‍ താഷ്കന്റില്‍ രൂപീകൃതമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക്, അതിഭീകരമായ അടിച്ചമര്‍ത്തല്‍ കാരണം തുടക്കത്തില്‍ വ്യക്തമായ സംഘടനാരൂപം ഉണ്ടാക്കാനായില്ല. സ്വാതന്ത്യ്രസമര പ്രസ്ഥാനത്തില്‍ ജനങ്ങളെ വിപ്ളവകരമായി അണിനിരത്തുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സവിശേഷ കഴിവുണ്ടെന്നും ജനം അവരെ വിശ്വസിക്കുന്നുണ്ടെന്നും മനസ്സിലാക്കിയാണ് ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ തയ്യാറായതെന്ന് ചരിത്രം ശരിയായി വായിച്ചാല്‍ സുധീരനും മനസ്സിലാകും. 1920–30കളില്‍ കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളില്‍നിന്നാണ് കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്യ്രസമരത്തെ ശക്തിപ്പെടുത്തിയത്. ഇന്ത്യക്കാരെ സ്വാതന്ത്യ്രസമരത്തില്‍ അണിനിരത്തുന്നതില്‍ ഗാന്ധിയന്‍ചിന്ത വലിയ പങ്കുവഹിച്ചെങ്കിലും പരിമിതി ഉണ്ടായിരുന്നു. വര്‍ഗസമരത്തില്‍ വിശ്വസിച്ചില്ല. തൊഴിലാളിവര്‍ഗത്തിന്റെ മേല്‍കൈയെ ഗാന്ധിജി തള്ളി. ബ്രിട്ടീഷുകാര്‍ ചോരപ്പുഴ തീര്‍ത്ത സമരവേളകളില്‍പ്പോലും അഹിംസയില്‍നിന്ന് പിന്മാറരുതെന്ന് ശഠിച്ചു. തീവ്രവാദ രാഷ്ട്രീയത്തിന്റെ അസ്വസ്ഥത, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയം, തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതം– ഇതെല്ലാം ചേര്‍ന്ന് ജനങ്ങളില്‍ ഗണ്യമായ വിഭാഗം നിരാശയിലാഴ്ത്തപ്പെട്ട ഘട്ടത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രംഗപ്രവേശം. ഇത് സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന് പുത്തനുണര്‍വുനല്‍കി. 

മാനവേന്ദ്രനാഥ് റോയി, അബനി മുഖര്‍ജി, രണ്ട് ഖിലാഫത്ത് നേതാക്കള്‍ എന്നിവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ഇതിനു പിന്നാലെ കല്‍ക്കത്ത, ബോംബെ, മദിരാശി, ലാഹോര്‍ എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പിറവിയെടുത്തു. 1925ല്‍ ഈ നാലു ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ കാണ്‍പുരില്‍ സമ്മേളിച്ച് കേന്ദ്രകമ്മിറ്റി രൂപീകരിച്ച് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഏകീകരണം നല്‍കി. ഇതൊന്നും ബ്രിട്ടീഷ് സര്‍ക്കാരിന് ഇഷ്ടപ്പെട്ട കാര്യമായില്ല. അങ്ങനെയാണ് മുളയിലേ നുള്ളാനുള്ള ഭരണകൂട ഭീകരതയുണ്ടായത്. എം എന്‍ റോയിയുടെ നേതൃത്വത്തില്‍ വിദേശത്ത് പരിശീലനം നേടിയ കമ്യൂണിസ്റ്റുകാര്‍ സ്വദേശത്ത് കാല്‍കുത്തിയ നേരംതന്നെ ജയിലിലടച്ചു. 1923ല്‍ അവരില്‍ പലരും പെഷവാര്‍ ഗൂഢാലോചനകേസില്‍ ശിക്ഷിക്കപ്പെട്ടു.

മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കെ, നളിനി ഭൂഷണ്‍ ദാസ്, ഷൌക്കത്ത് ഉസ്മാനി എന്നിവരെല്ലാം പെഷവാര്‍ കേസില്‍ 1924ല്‍ ശിക്ഷിക്കപ്പെട്ടു. നിരോധിത കക്ഷിയായി കമ്യൂണിസ്റ്റ് പാര്‍ടി മാറി. എന്നിട്ടും ബോംബെയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് സംരക്ഷണസമിതി രൂപീകരിക്കപ്പെട്ടു. ഇതില്‍ സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിലെ കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നുവെന്ന് സുധീരന് ചരിത്രത്താള്‍ മറിച്ചാല്‍ മനസ്സിലാക്കാം.

ഇന്ത്യയില്‍ ആദ്യമായി പൂര്‍ണസ്വാതന്ത്യ്രമെന്ന മുദ്രാവാക്യം മുഴക്കിയത് കമ്യൂണിസ്റ്റുകാരാണെന്ന് കോഴിക്കോട് സെമിനാറില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയത് സുധീര–കുമ്മനാദികള്‍ക്ക് വലിയ പരിഹാസമായി. ഇവരെ വിശ്വസിച്ച് ചില ടിവി ചാനലുകളും എനിക്കെതിരെ 'വക്രദൃഷ്ടി' നടത്തി. പക്ഷേ, 1921ല്‍ അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ സ്വാതന്ത്യ്ര പ്രമേയം കമ്യൂണിസ്റ്റുകാരായ മൌലാന ഹസ്രത്ത് മൊഹാനി, സ്വാമി കുമുരാനന്ദ് എന്നിവര്‍ അവതരിപ്പിക്കുകയായിരുന്നു. അത് അന്ന് തള്ളി. പക്ഷേ, ഏതാനും വര്‍ഷം കഴിഞ്ഞ് ഈ പ്രമേയം കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടിവന്നു.

1927ല്‍ മദിരാശി സമ്മേളനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു പൂര്‍ണസ്വരാജ് പ്രമേയം അവതരിപ്പിച്ചു. അതിനെ പിന്താങ്ങിയത് കമ്യൂണിസ്റ്റ് പ്രതിനിധി ജോഗ്ളേക്കര്‍ ആണ്. പൂര്‍ണസ്വാതന്ത്യ്രത്തിനുവേണ്ടി പ്രമേയം അവതരിപ്പിക്കുക മാത്രമല്ല, കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ചെയ്തത്. അതിനുവേണ്ടി തൊഴിലാളികളുടെ വന്‍ പ്രകടനവും പണിമുടക്കും നടത്തി. വിദേശാധിപത്യം അവസാനിപ്പിക്കുന്നതിലും തൊഴിലാളി– കര്‍ഷകാദി വിഭാഗങ്ങളുടെ പോരാട്ടം വഴിത്തിരിവുണ്ടാക്കി. സൈമണ്‍ കമീഷന് എതിരായ സമരത്തില്‍ തൊഴിലാളികളെ അണിനിരത്തുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ നല്ല പങ്കുവഹിച്ചു. 1928ല്‍ മാത്രം 200 തൊഴിലാളി പണിമുടക്കുകള്‍ നടന്നു. അതില്‍ അഞ്ചുലക്ഷം തൊഴിലാളികളാണ് പങ്കെടുത്തത്. കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുത്ത ഗിര്‍ണികാംഗര്‍ യൂണിയന്‍ മഹാരാഷ്ട്രയില്‍ നടത്തിയ തുണിമില്‍ പണിമുടക്കായിരുന്നു അതില്‍ പ്രധാനം.

കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ ഈ തൊഴിലാളി സമരങ്ങളെ അവഗണിച്ചു. സമരത്തെ സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ നിശ്ശബ്ദത പാലിച്ചു. അപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 'കമ്യൂണിസ്റ്റ് ഭീഷണി' തടയാന്‍ എന്തെല്ലാം കിരാതനടപടികള്‍ സ്വീകരിച്ചു. 1942 ലെ ക്വിറ്റിന്ത്യാ സമരത്തോട്  യോജിക്കാത്തതിന്റെപേരില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ കരിതേയ്ക്കാന്‍ നോക്കുന്നവര്‍ സ്വാതന്ത്യ്രസമരത്തില്‍ കമ്യൂണിസ്റ്റുകാരും തൊഴിലാളികളും ബഹുജനങ്ങളും അനുഭവിച്ച കൊടിയ പീഡനങ്ങളും രക്തസാക്ഷിത്വങ്ങളും ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാകില്ല. മുസഫര്‍ അഹമ്മദ്, എസ് എ ഡാങ്കേ, പി സി ജോഷി എന്നി മുന്‍നിരനേതാക്കളെ അടക്കം മീറത്ത് ഗൂഢാലോചന കേസില്‍ തുറുങ്കില്‍ അടയ്ക്കുകയും വര്‍ഷങ്ങള്‍നീണ്ട വിചാരണനാടകം തുടരുകയുംചെയ്തു. ആ കിരാതനടപടിയില്‍ പ്രതിഷേധിച്ച് 1933ല്‍ കോടതിക്കുപുറത്ത് ജനരോഷം ആളിക്കത്തി. മോത്തിലാല്‍ നെഹ്റു അധ്യക്ഷനും ജവാഹര്‍ ലാല്‍ നെഹ്റു കാര്യദര്‍ശിയുമായി സഹായസമിതി രൂപീകരിച്ചു.

സ്വാതന്ത്യ്രസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ  സുധീരന്‍ നിസ്സാരവല്‍ക്കരിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നു. പക്ഷേ, ദേശീയപ്രസ്ഥാനത്തിലെ അനിഷേധ്യനേതാവായ മഹാത്മാഗാന്ധിയെ വെല്ലുവിളിച്ചുകൊണ്ട് സുഭാഷ്ചന്ദ്രബോസിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ വേണ്ട ശക്തി സുധീരന്‍ പരിഹസിക്കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷവിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കുക. രണ്ടാം ലോകമഹായുദ്ധത്തിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയവും ലോക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഉയര്‍ച്ചയും യുദ്ധാനന്തരം ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ബ്രിട്ടീഷുകാര്‍ അധികാരക്കൈമാറ്റത്തിന് നിര്‍ബന്ധിതമായത്.

ഇനിയും പിടിച്ചുനിന്നാല്‍ ഭരണം ബൂര്‍ഷ്വാവിഭാഗങ്ങള്‍ക്ക് കൈമാറാന്‍ കഴിയില്ലെന്ന തിരിച്ചറിവുകൂടി ഇതിനു കാരണമായിട്ടുണ്ട്. 1946–47കാലത്ത് വളര്‍ന്നുവന്ന ബഹുജനസമരങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാരടക്കമുള്ള ഇടതുപക്ഷക്കാരായിരുന്നു നേതൃത്വംനല്‍കിയത് എന്നതും ബൂര്‍ഷ്വാകക്ഷിക്ക് അധികാരം കൈമാറുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ നടന്ന തെലങ്കാന, പുന്നപ്ര വയലാര്‍ സമരങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് രക്തസാക്ഷികളായത്. ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനം 1885ല്‍ ആരംഭിച്ചതുമുതല്‍ ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള പ്രാര്‍ഥനയും അഭ്യര്‍ഥനയുമായിരുന്നു കോണ്‍ഗ്രസ് ശൈലി. എന്തുകൊണ്ട് സ്വാതന്ത്യ്രസമരം 1885 മുതല്‍ 1947 വരെ ആറുപതിറ്റാണ്ടുകാലം നീണ്ടുപോയി? 1947 ആഗസ്തില്‍ രാഷ്ട്രീയസ്വാതന്ത്യ്രം ലഭിക്കാനിടയായ സാഹചര്യം ഒരുക്കിയത് മുന്‍ സോവിയറ്റ് യൂണിയന്റെ യുദ്ധവിജയംതന്നെയാണെന്ന് ലോകചരിത്രം തലകീഴായി പഠിക്കാതിരുന്നാല്‍ മനസ്സിലാകും. ചരിത്രത്തെ വളച്ചൊടിച്ചാല്‍ അത് നിങ്ങളുടെ ഇഷ്ടത്തിന് വളയില്ല എന്ന് സുധീര–കുമ്മനാദികള്‍ മനസ്സിലാക്കുക.

10-Sep-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More