ഇനിയും വഞ്ചിതരാവാന്‍ വയ്യ

ഫെബ്രുവരി 25ന് സെക്രട്ടേറിയറ്റിലേക്കും കലക്‌ട്രേറ്റുകളിലേക്കും സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. എന്താണ് ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥത്തിലുള്ള തൊഴിലാളി സ്‌നേഹമെന്നത് ഈ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടും. ജീവിത പ്രാരാബ്ധം കൊണ്ട് നട്ടംതിരിയുന്നവര്‍, കുംഭമാസ ചൂടില്‍ ഭരണസിരാകേന്ദ്രങ്ങള്‍ക്ക് മുന്നിലേക്ക് മാര്‍ച്ച് ചെയ്ത് ഇതാണ് ഞങ്ങളുടെ ജീവിതമെന്ന് വിളിച്ചുപറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പബ്ലിക്ക് റിലേഷന്‍ ഗിമ്മിക്കുകള്‍ അപ്രസക്തമാവും. ജനങ്ങളെ പറ്റിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിക്കൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഈ പ്രക്ഷോഭത്തിലേക്ക് പോകുന്നത്.

സമസ്ത മേഖലകളിലും തകര്‍ന്നടിഞ്ഞൊരു സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന് ഏറ്റവും നന്നായി ചേരുന്ന വിശേഷണം ഇതാണ്. പക്ഷെ, കോടികള്‍ ചെലവഴിച്ച് എല്ലാ മാധ്യമങ്ങളിലുടെയും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നുണപ്രചരണം കൊഴുപ്പിക്കുകയാണ് ഈ സര്‍ക്കാര്‍. കര്‍ഷക തൊഴിലാളികളടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഈ പരസ്യ കോലാഹലം കാണുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ജനവഞ്ചനയുടെ യഥാര്‍ത്ഥ ചിത്രം മനസിലാവുന്നുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷനടക്കം സകല ക്ഷേമ പെന്‍ഷനുകളുടെയും വിതരണം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. പെന്‍ഷന്‍ നല്‍കുന്നു എന്ന് പറയുമ്പോഴും അത് പണമായി കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കെ എസ് കെ ടി യു അതിശക്തമായ പ്രക്ഷോഭത്തിലേക്ക് പോവുന്നത്.

ഫെബ്രുവരി 25ന് സെക്രട്ടേറിയറ്റിലേക്കും കലക്‌ട്രേറ്റുകളിലേക്കും സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തും. എന്താണ് ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥത്തിലുള്ള തൊഴിലാളി സ്‌നേഹമെന്നത് ഈ ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടും. ജീവിത പ്രാരാബ്ധം കൊണ്ട് നട്ടംതിരിയുന്നവര്‍, കുംഭമാസ ചൂടില്‍ ഭരണസിരാകേന്ദ്രങ്ങള്‍ക്ക് മുന്നിലേക്ക് മാര്‍ച്ച് ചെയ്ത് ഇതാണ് ഞങ്ങളുടെ ജീവിതമെന്ന് വിളിച്ചുപറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പബ്ലിക്ക് റിലേഷന്‍ ഗിമ്മിക്കുകള്‍ അപ്രസക്തമാവും. ജനങ്ങളെ പറ്റിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിക്കൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഈ പ്രക്ഷോഭത്തിലേക്ക് പോകുന്നത്. കര്‍ഷക തൊഴിലാളികള്‍ക്കും മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ക്കും നീതി ലഭിക്കണം. അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവണം. കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ കേരളത്തിന്റെ സകല സമ്പത്തും അടിയറവെക്കുന്ന യു ഡി എഫ് സര്‍ക്കാര്‍, സാധാരണക്കാരെയും ആലംബഹീനരെയും പുറംകൊലുകൊണ്ട് ചവിട്ടിതള്ളുന്നത് ഇനിയും സഹിച്ചിരിക്കാനാവില്ല.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 31,40,709 ഗുണഭോക്താക്കളാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 5,01,031പേര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരാണ്. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 21,87,751 സ്ത്രീകള്‍. പട്ടികജാതി വിഭാഗത്തില്‍ 116220 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍ 55530 പേരും ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണ്. ഈ പാവങ്ങള്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ തുകയാണ് യു ഡി എഫ് സര്‍ക്കാര്‍ തട്ടിപ്പറിക്കുന്നത്.

സുതാര്യമായ സംവിധാനങ്ങളുപയോഗിച്ച് കാലങ്ങളായി നടന്നുവരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണം യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സാങ്കേതികത്വങ്ങളില്‍ കുടുക്കി ഇല്ലാതാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകളൊന്നും തന്നെ കുടിശിക വരുത്തിയിരുന്നില്ല. ഉത്സവകാലത്ത് കര്‍ഷക തൊഴിലാളി ക്ഷേമ പെന്‍ഷന്‍ മുന്‍കൂറായി നല്‍കി ചരിത്രം സൃഷ്ടിക്കാനും തൊഴിലാളികളുടെ വേദനകള്‍ മനസിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍, യു ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ കുടിശികയാണ്. കെ എസ് കെ ടി യു പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ കുടിശികയില്‍ നിന്ന് ചില ഘടുക്കള്‍ നല്‍കും. വീണ്ടും കുടിശിക വരുത്തും. ഇതാണ് യു ഡി എഫ് രീതി.

യു ഡി എഫ് സര്‍ക്കാരിലെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന കെ എം മാണി അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചതുകൊണ്ട് ഇപ്രാവശ്യത്തെ ബജറ്റ് അവതരിപ്പിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ക്ഷേമപെന്‍ഷനുകള്‍ 1500 രൂപയാക്കി വര്‍ധിപ്പിച്ചു എന്നെഴുതി സാധാരണക്കാരനെ സന്തോഷിപ്പിച്ചു. പക്ഷെ, യാഥാര്‍ത്ഥ്യമെന്തായിരുന്നു. 75 വയസ് പിന്നിട്ട, ക്ഷേമപെന്‍ഷന് അര്‍ഹതയുള്ളവര്‍ക്കാണ് ആ വര്‍ധനവ് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിച്ച് തന്നെയാണ് ഉമ്മന്‍ചാണ്ടി ഈ ഗിമ്മിക്ക് കാണിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരടക്കമുള്ള മധ്യവര്‍ഗത്തിന്റെ ആയുര്‍ദൈര്‍ഘ്യവും കര്‍ഷക തൊഴിലാളികളടക്കമുള്ള തൊഴില്‍ ചെയ്യുന്നവരുടെ ആയുര്‍ ദൈര്‍ഘ്യവും പഠന വിധേയമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ശരാശരി 70 വയസാണ് എന്ന പഠനം

മനസിലാക്കിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ടാവുക. എന്തായാലും നിലവിലുള്ള പെന്‍ഷന്‍ തുക അടിയന്തരമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടിയന്തിരമായ കൈക്കൊള്ളണം.

നേരത്തെ, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത് തപാല്‍ വകുപ്പ് വഴിയാണ്. പെന്‍ഷനുകള്‍ക്കുള്ള ഫണ്ട് കലക്ടര്‍ മുഖാന്തിരം പഞ്ചായത്തുകള്‍ക്ക് കൈമാറി, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തപാല്‍വകുപ്പ് വഴി ഗുണഭോക്താക്കള്‍ക്ക് മണിയോര്‍ഡറായി പെന്‍ഷന്‍ തുക എത്തിക്കും. കുടിശിക വരുത്തിയില്ലെങ്കില്‍ ആ രീതി കാര്യക്ഷമമായിരുന്നു. ഇപ്പോള്‍ ഡയറക്ട് ബനിഫിഷ്യറി ട്രാന്‍സ്ഫര്‍(ഡിബിടി) എന്ന രീതിയാണ് അവലംബിക്കുന്നത്. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വേണം. പെന്‍ഷന്‍ ധനസഹായം ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുക. ഗുണഭോക്താവ് ബാങ്കില്‍ പോയി പെന്‍ഷ തുക കൈപ്പറ്റണം. ഇത് തുഗ്ലക്കിന്റെ പരി്ഷ്‌കാരം പോലുള്ള രീതിയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും അവശരാണ്. പലരും കിടപ്പ് ചികിത്സയിലുള്ളവരാണ്. മിക്കവര്‍ക്കും നടക്കുവാനോ, സഞ്ചരിക്കാനോ സാധിക്കില്ല. ഇത്തരക്കാരൊക്കെ ബാങ്കുവരെ പോയി, അവിടുത്തെ നടപടിക്രമങ്ങളില്‍ ഏര്‍പ്പെടണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് പെന്‍ഷന്‍ ആരും പോയി വാങ്ങരുത് എന്ന ഉദ്ദേശത്തോടെമാത്രമാണ്. പെന്‍ഷന്‍ ഗുണഭോക്താവിന്റെ വീട്ടില്‍ മണിയോര്‍ഡറായി പെന്‍ഷ തുക എത്തിക്കുന്നതില്‍ നിന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ പിന്‍മാറിയത്? ബാങ്കില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഇല്ലെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മനോവികാരം എത്രമാത്രം മനുഷ്യത്വ രഹിതമാണ്.

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ബാങ്കില്‍ അക്കൗണ്ടെടുക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണം. അധാര്‍ കാര്‍ഡടക്കമുള്ള നിരവധി മാനദണ്ഡങ്ങള്‍ അക്കൗണ്ടിനായി സമര്‍പ്പിക്കണം. പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത പാവങ്ങളോടാണ് ഈ നിര്‍ദേശങ്ങള്‍. ബാങ്കുവഴി പെന്‍ഷന്‍ വിതരണമേര്‍പ്പെടുത്തുന്നതിന് മുമ്പ് പെന്‍ഷന്‍ വരുന്ന സമയം പഞ്ചായത്തുകളില്‍ നിന്ന് അറിയാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ പഞ്ചായത്തുകള്‍ക്ക് പെന്‍ഷന്‍ വിതരണത്തിന്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവുമില്ല. ഗുണഭോക്താക്കളുടെ ലിസ്റ്റ് നല്‍കുന്നതിനപ്പുറം ഒന്നും ഞങ്ങള്‍ക്കറിയില്ല എന്ന് പറഞ്ഞ് അവര്‍ കൈകഴുകുകയാണ്. ബാങ്കധികൃതര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയില്ല, ചെക്ക് തന്നാല്‍ പണം തരാം എന്ന നിലപാടിലാണ്. വല്ലാത്തൊരനിശ്ചിതത്വമാണ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മുന്നിലുള്ളത്. പെന്‍ഷനുണ്ടോ ഇല്ലയോ, എന്താണ് നിലവിലുള്ള അവസ്ഥ തുടങ്ങിയതൊന്നും എവിടെ നിന്നും അറിയാന്‍ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് പറ്റുന്നില്ല.

മാസങ്ങളായി കുടിശ്ശികയായ പെന്‍ഷന്‍തുക കൊടുത്തു തീര്‍ക്കുന്നു എന്ന് വരുത്താനാണ് ഇപ്പോള്‍ ഒരു ഗഡുപെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന ചെക്ക് പലര്‍ക്കും മാറാന്‍ കഴിയുന്നില്ല. ചിലര്‍ക്ക് വണ്ടിചെക്കാണ് ലഭിച്ചത്. നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ഈ ചെക്കുകൊണ്ട് പ്രയോജനവുമുള്ളു.

വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ നാട് പൊറുതിമുട്ടുമ്പോള്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍ കുടശ്ശികകള്‍ തീര്‍ത്ത് കുറ്റമറ്റരീതിയില്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യണമെന്നും പെന്‍ഷന്‍ വിതരണം പോസ്റ്റോഫീസ് വഴിയാക്കണമെന്നും കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

കര്‍ഷക തൊഴിലാളി പെന്‍ഷനും മറ്റ് ക്ഷേമ പെന്‍ഷനുകളും പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങാണ്. അതുകൊണ്ട് ജീവിക്കാമെന്നല്ല. പക്ഷെ, അതൊരു കരുത്ത് തന്നെയാണ്. അതിന്റെ വില മനസിലാക്കണമെങ്കില്‍ പാവപ്പെട്ടവന്റെ ദൈന്യത എന്താണെന്ന് മനസിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണം. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പാടത്തും വരമ്പത്തും പണിയെടുത്ത് ആരോഗ്യം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി വയോധികരെ എത്ര അവജ്ഞയോടെയാണ് ഈ സര്‍ക്കാര്‍ കാണുന്നത്. കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥയെ നിലനിര്‍ത്തിയ ഈ അധ്വാനശക്തിയെ ആദരിക്കേണ്ടതിന് പകരം ഇക്കൂട്ടര്‍ മനുഷ്യരല്ല എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും കൈക്കൊള്ളുന്നത്. ആ മനോഭാവത്തിനെതിരെ കേരള ജനത ഉയര്‍ന്നെഴുനേല്‍ക്കുമെന്നതില്‍ സംശയം വേണ്ട. 

24-Feb-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More