കാതോര്‍ക്കുക, ഏകാധിപത്യം വരുന്നുണ്ട്

മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെ മൂലകാരണം തങ്ങളുടെ ദൈവമാണ് ഏറ്റവും ശക്തിമാന്‍ അല്ലെങ്കില്‍ തങ്ങളുടെ ദൈവമാണ് ഒരേയൊരു ദൈവം എന്ന് ഓരോ മതവും പഠിപ്പിക്കുന്നതാണ്. മറ്റു മതങ്ങളിലെ വിശ്വാസങ്ങളെയും ദൈവങ്ങളേയും ചോദ്യം ചെയ്യാനും അതൊക്കെ അസത്യമെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഒരു ത്വര ഇത്തരം പഠനങ്ങളിലൂടെ ഉണ്ടാവും. മറ്റു മതങ്ങളിലെ ദൈവങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ അംഗീകരിക്കാന്‍ ആരും തയ്യാറാവില്ല. അത്തരം ഒരു സ്പര്‍ദ്ധ എല്ലാ മതനിരപേക്ഷ സമൂഹങ്ങളുടെയും അടിത്തട്ടില്‍ പുകയുമ്പോള്‍ ഒരു മതത്തിന് മാത്രം അധികാരവും ഭരണവും കിട്ടിയാല്‍ എന്താകും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. ഇവിടെ ഞങ്ങളുടെ ഭരണമാണ് നടക്കുക എന്നവര്‍ അവകാശപെടും. അവരുടെ സിദ്ധാന്തങ്ങളും പ്രമാണങ്ങളും രീതികളും നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിക്കും. അത്തരത്തില്‍ ഒരു സര്‍ക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്യുന്നതും അവരുടെ വിശ്വാസങ്ങളുടെ യുക്തിയെ പരിശോധിക്കുന്നതും നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമായി കണക്കാക്കപ്പെടും.
ഒരു രാജ്യം ഒരു പ്രത്യേക മത സംഘടനയാണ് ഭരിക്കുന്നത് എന്ന് കരുതാം, സ്ത്രീകള്‍ ശരീരമാസകലം മറച്ച് ഒരു പ്രത്യേക തരത്തില്‍ വസ്ത്രധാരണം നടത്തണമെന്ന് ആ മതം ശാസിച്ചാല്‍, അത് ആ രാജ്യത്തെ മറ്റ് വിശ്വാസവും ആചാരങ്ങളും ഉള്ള സ്ത്രീകളുടെ മേലും അടിച്ചേല്‍പ്പിച്ചാല്‍ അത് യുക്തിരഹിതവും അനീതിയുമാണ്.

ഇനി മറ്റൊരു രാജ്യം ഭരിക്കുന്ന മത സംഘടനയുടെ വേദപുസ്തകങ്ങള്‍ മാംസം ഭക്ഷിക്കുന്നത് തെറ്റാണ് എന്ന് ശാസിച്ചാല്‍, അത് ആ രാജ്യത്തെ ഇതര ജീവിത രീതികള്‍ ഉള്ളവരുടെ മേലും അടിച്ചേല്‍പ്പിച്ചാല്‍ അതും തത്തുല്യമായ അനീതിയും യുക്തിരാഹിത്യവുമാണ്. ഈ മതങ്ങളിലെ ദൈവങ്ങളില്‍ ഒന്നും വിശ്വസിക്കാത്തവരുടെ വ്യക്തി സ്വാതന്ത്ര്യത്തിലും ഈ കടന്നു കയറ്റം സംഭവിക്കും. മതം ഒരു വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനിര്‍ത്തേണ്ടുന്ന ഒന്നാണ്, അതൊരിക്കലും ഒരു നിയമമായോ ഒരു സമൂഹത്തിന്റെ ചട്ടമായോ മാറേണ്ടതില്ല.

മതമെന്നാല്‍ യുക്തിരഹിതമായ ആശയങ്ങളില്‍ കെട്ടിപ്പടുത്ത ഒരു സ്ഥാപനമാണ്. നൂറ്റാണ്ടുകളായി പലവിധ മതങ്ങള്‍ തങ്ങളുടെ സര്‍വ്വപ്രതാപികളായ ദൈവങ്ങളുടെ മേന്മ അവകാശപ്പെടുമ്പോഴും വസ്തുനിഷ്ടമായതോ അളക്കാനോ തെളിയിക്കാനോ കഴിയുന്നതോ ആയ യാതൊരു വിധത്തിലുള്ള തെളിവും നല്‍കാന്‍ കഴിയാതെ അതൊരു വിശ്വാസം മാത്രമായി തുടരുകയാണ്. മനുഷ്യന്റെ കഴിവുകേടുകളിലും അറിവില്ലായ്മയിലും മാത്രം ഊന്നി നില്‍ക്കുന്ന ഒരു വിശ്വാസം.

എന്നിരുന്നാലും ഇല്ലാത്ത സ്വര്‍ഗ്ഗങ്ങളില്‍ ഇടം തേടി തീരുമാനങ്ങളുടെ ചില്ലകള്‍ ചവിട്ടിക്കയറാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനുള്ള അവസരം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ഒരു പൌരന് യുക്തിയുക്തമായി ജീവിതം നയിക്കണോ അതോ അന്ധവിശ്വാസങ്ങളെ പിന്തുടര്‍ന്ന് ജീവിതം നയിക്കണോ എന്ന് തീരുമാനിച്ച് അത് നടപ്പിലാക്കാന്‍ ഉള്ള സ്വാതന്ത്ര്യവും സംരക്ഷണവും തുല്യമായി ഭരണഘടന നല്‍കുന്നുണ്ട് , അങ്ങനെയാവണം ഒരു മികച്ച ഭരണസംവിധാനം ചലിക്കേണ്ടത്.

മതം ഭരണകൂടങ്ങളിലും ജനാധിപത്യത്തിലും നുഴഞ്ഞു കയറുമ്പോള്‍ അത് അസമത്വത്തിനും പക്ഷപാതങ്ങള്‍ക്കും വഴി തെളിക്കുന്നു. ഭരിക്കുന്നവന്റെ/വരുടെ മതം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും. നിയമവും നിയമ നിര്‍മ്മാണവും ഒട്ടുമുക്കാലും അധികാരിയുടെ കൈകളില്‍ തന്നെ ആയിരിക്കുന്നതുകൊണ്ട് ഇത്തരത്തില്‍ ഒരു നുഴഞ്ഞു കയറ്റം പ്രവചിക്കാനാവാത്ത ആപത്തുകള്‍ വരുത്തി വെയ്ക്കും. മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയുടെ മൂലകാരണം തങ്ങളുടെ ദൈവമാണ് ഏറ്റവും ശക്തിമാന്‍ അല്ലെങ്കില്‍ തങ്ങളുടെ ദൈവമാണ് ഒരേയൊരു ദൈവം എന്ന് ഓരോ മതവും പഠിപ്പിക്കുന്നതാണ്. മറ്റു മതങ്ങളിലെ വിശ്വാസങ്ങളെയും ദൈവങ്ങളേയും ചോദ്യം ചെയ്യാനും അതൊക്കെ അസത്യമെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഒരു ത്വര ഇത്തരം പഠനങ്ങളിലൂടെ ഉണ്ടാവും. മറ്റു മതങ്ങളിലെ ദൈവങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ അംഗീകരിക്കാന്‍ ആരും തയ്യാറാവില്ല. അത്തരം ഒരു സ്പര്‍ദ്ധ എല്ലാ മതനിരപേക്ഷ സമൂഹങ്ങളുടെയും അടിത്തട്ടില്‍ പുകയുമ്പോള്‍ ഒരു മതത്തിന് മാത്രം അധികാരവും ഭരണവും കിട്ടിയാല്‍ എന്താകും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. ഇവിടെ ഞങ്ങളുടെ ഭരണമാണ് നടക്കുക എന്നവര്‍ അവകാശപെടും. അവരുടെ സിദ്ധാന്തങ്ങളും പ്രമാണങ്ങളും രീതികളും നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിക്കും. അത്തരത്തില്‍ ഒരു സര്‍ക്കാരിന്റെ ചെയ്തികളെ ചോദ്യം ചെയ്യുന്നതും അവരുടെ വിശ്വാസങ്ങളുടെ യുക്തിയെ പരിശോധിക്കുന്നതും നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമായി കണക്കാക്കപ്പെടും.
ഒരു രാജ്യം ഒരു പ്രത്യേക മത സംഘടനയാണ് ഭരിക്കുന്നത് എന്ന് കരുതാം, സ്ത്രീകള്‍ ശരീരമാസകലം മറച്ച് ഒരു പ്രത്യേക തരത്തില്‍ വസ്ത്രധാരണം നടത്തണമെന്ന് ആ മതം ശാസിച്ചാല്‍, അത് ആ രാജ്യത്തെ മറ്റ് വിശ്വാസവും ആചാരങ്ങളും ഉള്ള സ്ത്രീകളുടെ മേലും അടിച്ചേല്‍പ്പിച്ചാല്‍ അത് യുക്തിരഹിതവും അനീതിയുമാണ്.

ഇനി മറ്റൊരു രാജ്യം ഭരിക്കുന്ന മത സംഘടനയുടെ വേദപുസ്തകങ്ങള്‍ മാംസം ഭക്ഷിക്കുന്നത് തെറ്റാണ് എന്ന് ശാസിച്ചാല്‍, അത് ആ രാജ്യത്തെ ഇതര ജീവിത രീതികള്‍ ഉള്ളവരുടെ മേലും അടിച്ചേല്‍പ്പിച്ചാല്‍ അതും തത്തുല്യമായ അനീതിയും യുക്തിരാഹിത്യവുമാണ്. ഈ മതങ്ങളിലെ ദൈവങ്ങളില്‍ ഒന്നും വിശ്വസിക്കാത്തവരുടെ വ്യക്തി സ്വാതന്ത്ര്യത്തിലും ഈ കടന്നു കയറ്റം സംഭവിക്കും. മതം ഒരു വ്യക്തിപരമായ വിശ്വാസമായി മാത്രം നിലനിര്‍ത്തേണ്ടുന്ന ഒന്നാണ്, അതൊരിക്കലും ഒരു നിയമമായോ ഒരു സമൂഹത്തിന്റെ ചട്ടമായോ മാറേണ്ടതില്ല.

മത ശാസനകളെ അടിസ്ഥാനപ്പെടുത്തി സാമ്പത്തിക നയങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല, അതിനാല്‍ തന്നെ സ്വാഭാവികമായും മുതലാളിത്ത, ജന്മിത്ത നയങ്ങളിലെക്കാവും അത്തരത്തിലെ ഒരു യാഥാസ്ഥിതിക സര്‍ക്കാര്‍ തിരിയുക. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക്, പ്രത്യേകിച്ചും ഇതരമതസ്ഥര്‍ക്ക് ഇത് രണ്ടുമടങ്ങ് ശക്തിയുള്ള പ്രഹരമാണ്. സാമ്പത്തിക നയങ്ങളില്‍ അസമത്വം വളര്‍ത്തുന്ന ഒരു ഭരണകൂടം, മറ്റ് ജീവിത രീതികള്‍ ഉള്ളവരെ ശത്രുക്കളായി കണക്കാക്കുന്ന ഒരു സര്‍ക്കാര്‍. അത്തരത്തില്‍ ഒരു സര്‍ക്കാര്‍ ഒരിക്കലും ഒരു സമൂഹത്തെ പുരോഗമനത്തിലേയ്ക്ക് നയിക്കുകയില്ല. അങ്ങനെയൊരു സംവിധാനം കാലത്തെ അതിജീവിക്കുകയുമില്ല. അമേരിക്കയിലെ ക്രിസ്ത്യന്‍ യാഥാസ്ഥിതിക പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേല്‍പ്പറഞ്ഞ തരത്തിലെ ഒരു ഭരണകൂടത്തെ കുറച്ചു കാലത്തേയ്ക്ക് നിലനിര്‍ത്തിയെന്നതും അതിന്റെ ഫലമായി ആ രാജ്യത്തെ പാവപ്പെട്ട ക്രിസ്ത്യാനികളും ഇതര മതസ്ഥരും മറ്റു രാജ്യങ്ങളിലെ ഇസ്ലാമുകളും എത്രമാത്രം ബുദ്ധിമുട്ടി എന്നതും നാം കണ്ടതാണ്.

ഒരു യാഥാസ്ഥിതിക വലതുപക്ഷ പാര്‍ട്ടിയുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ അവര്‍ വ്യക്തി സ്വാതന്ത്ര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും കനത്ത വിലക്കുകള്‍ ആണ് ഏര്‍പ്പെടുത്തുന്നത് എന്ന് കാണാന്‍ കഴിയും. സമൂഹത്തില്‍ സഹജീവികളെ അന്യായമായി ഉപദ്രവിക്കാതെ ഒരു വ്യക്തിയ്ക്ക് അയാളുടെ sexual orientation നിലനിര്‍ത്തി ജീവിക്കാന്‍ കഴിയണം, വ്യക്തിയുടെ ആരോഗ്യവും അഭിരുചിയും അനുസരിച്ചുള്ള ഭക്ഷണം കഴിച്ച് ജീവിക്കാന്‍ കഴിയണം, സ്വന്തം യുക്തിയിന്മേല്‍ ജീവിത രീതികള്‍ നിലനിര്‍ത്താന്‍ കഴിയണം. ഇത്തരം വ്യക്തി സ്വാതന്ത്ര്യ്ങ്ങളെ എല്ലാം തടയിടുന്ന ഒരു മതത്തിന്റെ വക്താക്കള്‍ ഭരണാധികാരികള്‍ ആയാല്‍ ജനാധിപത്യ രീതികള്‍ കശാപ്പ് ചെയ്യപ്പെടുകയും സമൂഹം നശിച്ചു പോവുക തന്നെയും ചെയ്യും.

ബിജെപിയുടെ സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ കേരളത്തിലെ ജനങ്ങള്‍ മതത്തെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാരിനെ തിരഞ്ഞെടുത്തില്ല എന്ന് കുറ്റം ചുമത്തുമ്പോള്‍ അതിന്റെ ധ്വനി മതമാണ് രാജ്യത്ത് സര്‍ക്കാരിനെ നിര്‍ണ്ണയിക്കേണ്ടത് എന്ന് വരുന്നില്ലേ?. പൊതുജനം അവരുടെ പ്രതിനിധിയെ അയാളുടെ മതം നോക്കി വേണം വിലയിരുത്താനും തിരഞ്ഞെടുക്കാനും എന്ന്, അവരുടെ രാഷ്ട്രീയവും നിലപാടുകളും അപ്രധാനം എന്ന്!

രാജഗോപാല്‍ കുറ്റപ്പെടുത്താന്‍ കണ്ടെത്തിയ മറ്റൊരു വാദം ദേശസ്‌നേഹമില്ലായ്മ എന്നതാണ്. വലതുപക്ഷ യാഥാസ്ഥിതിക പാര്‍ട്ടിക്ക് വോട്ടു ചെയ്ത ഓരോരുത്തരും അത് ദേശസ്‌നേഹം മൂത്ത് ചെയ്തതാണ് എന്ന് കരുതുന്നത് അബദ്ധമാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ ക്ഷേമം അതിന്റെ ഭരണാധികാരികളുടെ മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഉള്ളത്. ഒരു പൌരനു അടിസ്ഥാന അവകാശങ്ങളും സംരക്ഷണവും നല്‍കുന്ന ഒരു രാജ്യത്തിന്റെ ഭരണഘടനയോട് സ്‌നേഹം പ്രകടിപ്പിക്കേണ്ടത് അതേ ഭരണഘടന നിര്‍ദ്ദേശിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടാവണം. അല്ലാതെ ഇതരമതസ്ഥരെ കശാപ്പ് ചെയ്തും അയല്‍രാജ്യങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ടും, ചിലര്‍ രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ അതിലേക്ക് തള്ളിവിട്ടുകൊണ്ടും അല്ല.

രാജ്യസ്‌നേഹം എന്നാല്‍ നിങ്ങളുടെ രീതികള്‍ പിന്തുടരാത്തവരുടെ നിലനില്‍പ്പിലേക്ക് വിരല്‍ ചൂണ്ടി ഭയപ്പെടുത്തുന്നതല്ല. രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് യുദ്ധവെറിയും മുതലാളിത്ത നടപടികളും ആണ്. കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേരളം അവഗണിക്കപ്പെടുന്നത് കേരളം അവരുടെ പാര്‍ട്ടിയ്ക്ക് അയിത്തം കല്‍പ്പിച്ചത് കൊണ്ടാണെന്ന കെറുവില്‍ രാജഗോപാല്‍ ഒരു യാഥാസ്ഥിതിക മത സംഘടനയുടെ നിലപാടാണ് തുറന്നു കാട്ടുന്നത്. കേരളം ഇത്തരത്തില്‍ ആയത് യൂറോപ്പിലും വിദേശത്തും പരിശീലനം നേടിയ ചിന്താഗതികളുടെയും അത്തരത്തിലെ ബുദ്ധിജീവികളുടെയും കുഴപ്പമാണെന്ന് പറയുന്നു. റഷ്യയിലും ചൈനയിലും ഉള്ളതാണ് വലുത്, ഭാരതത്തില്‍ ഉള്ളതിന് ഒരു വിലയുമില്ലെന്നു കുറ്റപ്പെടുത്തുന്നു. ശ്യാമപ്രസാദ് മുഖര്‍ജ്ജി എന്ന ബിജെഎസ് (മുന്‍ ബി ജെ പി ) സ്ഥാപകന്‍ ലണ്ടണില്‍ പോയി പഠിച്ചുവന്നത് ഓ രാജഗോപാല്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ആശയങ്ങളെ തള്ളിപ്പറയുമ്പോള്‍ ആര്‍എസ്എസ് എന്ന 'ദേശസ്‌നേഹ സംഘടന' ജര്‍മ്മനിയിലെ ഹിറ്റ്‌ലറെ പരസ്യമായി പിന്തുണച്ചിരുന്നതും അവരുടെ നയങ്ങള്‍ പിന്തുടരണം എന്ന ഗുരുവാക്യം ബഹുമാനിക്കുന്നതും അദ്ദേഹം അറിയുന്നില്ല. ഇറ്റാലിയന്‍ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാരതത്തില്‍ ഹിന്ദു മത സംഘടനകള്‍ ഉണ്ടായി വന്നതെന്ന് അദ്ദേഹം കണ്ണടച്ച് വിസ്മരിച്ചു കളയുന്നു!! അടുക്കളപ്പുറത്ത് വരെ വിദേശനിക്ഷേപം വിരുന്നു വിളിച്ചു വരുത്തുന്ന സാമ്പത്തിക നയങ്ങള്‍ കൊണ്ട് രാജ്യസ്‌നേഹം നന്നായി തെളിഞ്ഞു വരുന്നത് കാണാന്‍ കഴിയുമെന്ന് ഓ രാജഗോപാല്‍ അറിയുന്നില്ലെന്നു തോന്നുന്നു.

ഇത്തരം വസ്തുതകള്‍ ഇനി ഒരു ഭീഷണിയുടെ നിഴലില്‍ നിന്നല്ലാതെ വിളിച്ചു പറയാന്‍ കഴിയില്ല, ഉച്ചത്തില്‍ യുക്തിയുക്തമായി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ല. ഒരു വലതുപക്ഷ മതസംഘടനാവാദിയുടെ ഭീഷണി, ദേശദ്രോഹത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടും എന്ന ഭീഷണി. നിയമങ്ങള്‍ ഇനി അവര്‍ മെനയും, ശരിയും തെറ്റും അവര്‍ തീരുമാനിക്കും, മറ്റുള്ളവര്‍ അനുസരിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളുകള്‍ പോയ്‌പ്പോകും, വിഭാഗീയത നെയ്ത നയങ്ങളാണ് ഇനിയത്തെ ഭരണകര്‍ത്താക്കളുടെ തത്വ സംഹിതയിലുള്ളത്. സമൂഹത്തെ പല വൃത്തങ്ങളായി വേര്‍തിരിച്ച് അധികാരം അതിന്റെ സവര്‍ണ്ണ സമ്പന്ന മൂര്‍ത്തികളെ നേര്‍മധ്യത്തില്‍ പ്രതിഷ്ഠിച്ചു പരിലാളിക്കും. തുടര്‍ന്ന് അടിച്ചമര്‍ത്തപ്പെട്ട അവശവിഭാഗങ്ങളുടെ മേല്‍, ഉന്നതവര്‍ഗത്തിന്റെ ലാഭക്കൊതികള്‍ കൊടിയ ചൂഷണത്തിന്റെ നെടിയാണികള്‍ തറയ്ക്കും. അതിന്റെ പരിധികള്‍ കടക്കുമ്പോള്‍ വലതുപക്ഷവിജയത്തില്‍ പങ്കുചേര്‍ന്ന് ആഞ്ഞുകയ്യടിക്കുന്ന മധ്യവര്‍ഗത്തിന്റെ ആഹ്‌ളാദം പതിയെ കയ്പ്പും പുളിപ്പും രുചിച്ചുതുടങ്ങും.
സമ്പന്ന സവര്‍ണ്ണ പുരുഷന്‍ അല്ലാത്തവര്‍, അതായത് സ്ത്രീകള്‍, വ്യാപാരികള്‍, തൊഴിലാളികള്‍, ഇവര്‍ പാപയോനിയില്‍ ജനിച്ചവരാണ്. അത്തരം രണ്ടാം ക്ലാസ്സ് മനുഷര്‍ക്കും ഉന്നതി വരണമെങ്കില്‍ സവര്‍ണ്ണ സമ്പന്ന പുരുഷന്റെ ഭഗവാനില്‍ അഭയം പ്രാപിക്കേണ്ടി വരും, അങ്ങനെ ശാസിക്കുന്നു ഭഗവാന്റെ ഗീത:
ma? hi partha vyapsartiya
ye 'pis yu? papa-yonaya?
striyo vasiyas tatha sudras
te 'pi yanti para? gatim
BG 9:32

ഒരു വലതുദേശീയ പാര്ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ ആസന്നമായിരിക്കുന്ന ഇന്ത്യന്‍ സ്ഥിതിവിശേഷങ്ങളെ ചോദ്യം ചെയ്യാന്‍ എഴുതപ്പെട്ട, പറയപ്പെട്ട വാക്കുകള്‍ക്കൊന്നും തന്നെ ശക്തിപോരാ. എങ്കിലും ഒരു മുന്നറിയിപ്പ് പൊതുജനം അര്‍ഹിക്കുന്നു. ഏകാധിപത്യത്തിന്റെ പെരുമ്പറകള്‍ ഒരുങ്ങിയിരിക്കുന്നു, കാതോര്‍ക്കുക.

07-Jun-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More