ഏപ്രില്‍ 10 മുതല്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത സോഫ്റ്റ് വെയർ ആയ കെ- സ്മാർട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും കെ സ്മാര്‍ട്ട് വന്‍ വിജയമായെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. അപേക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ പോകേണ്ടെന്നു മാത്രമല്ല, സര്‍ട്ടിഫിക്കറ്റിനും ഇനി മുതല്‍ പോകേണ്ടി വരില്ല. എല്ലാം വാട്‌സാപ്പില്‍ ലഭിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
ലോകത്തെവിടെയിരുന്നും ഓണ്‍ലൈനിലൂടെ വെരിഫൈ ചെയ്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ചട്ടപ്രകാരം അപേക്ഷിച്ചാല്‍ 9 മിനുട്ടിനുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റ് ലഭ്യമാവും. കെ സ്മാര്‍ട്ടിനെതിരെ മുന്‍പ് വലിയ പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ സ്മാര്‍ട്ടിന്റെ ഭാഗമായി നിങ്ങളുടെ ഭൂമിയില്‍ എന്തെല്ലാം അനുവദനീയമാണ് അനുവദനീയമല്ല എന്ന് അറിയാനായി know your land എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഭവസമാഹരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിഞ്ഞു. നികുതി പിരിക്കല്‍ ഫല പ്രദമായി നടത്താന്‍ സാധിക്കുന്നുണ്ട്. നികുതി പിരിവില്‍ 100 ശതമാനത്തോളം വര്‍ധനവുണ്ടായി. ഡാറ്റാ ശുദ്ധീകരണ പ്രക്രിയ നടത്തി. അതിന്റെ ഭാഗമായി നികുതി അടയ്ക്കാത്ത 1,43,101 കെട്ടിടങ്ങള്‍ കണ്ടെത്തി. തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനത്തില്‍ 1,287 കോടിയുടെ വര്‍ധനവുണ്ടായി.
മാലിന്യ മുക്ത ക്യാമ്പയിന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ മികവിലേയ്ക്ക് എത്തി. ഹരിത കര്‍മ സേനയുടെ അജൈവ മാലിന്യ ശേഖരണം ഫലപ്രദമായി നടക്കുന്നു. ബ്രഹ്മപുരം തീപിടിത്ത സമയത്ത് വാതില്‍പ്പടി ശേഖരണം 47 ശതമാനമായിരുന്നു. ഇപ്പോള്‍ 99 ശതമാനമായി. ഈ ശേഖരണം നടന്നില്ലായിരുന്നെങ്കില്‍ ഇതെല്ലാം പൊതുസ്ഥലത്ത് എത്തുമായിരുന്നു.
കേരളത്തില്‍ മാലിന്യ നീക്കം റെക്കോർഡില്‍ എത്തി. 66,000 ടണ്‍ മാലിന്യം നീക്കി. ഇതിന്റെ 29.9 ശതമാനം റീസൈക്കിള്‍ ചെയ്തു. നിലവില്‍ ഹരിത കര്‍മ സേനയില്‍ 37,134 അംഗങ്ങളുണ്ട്. 348.9 കോടി രൂപ ഹരിത കര്‍മ സേനയ്ക്ക് കൊടുത്തു. സേനയെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനം തുടരുന്നു. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെടുത്തുന്നവര്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിക്കും. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട്, ഏപ്രില്‍ 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് ദേശീയ കോണ്‍ക്ലേവ് നടക്കും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. മാലിന്യ സംസ്‌ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് എതിര്‍പ്പുയര്‍ത്തുന്നവരെയും കോണ്‍ക്ലേവിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും.
ബ്രഹ്മപുരത്തിന് പുറമെ 5 സ്ഥലങ്ങളില്‍ കൂടി സി ബി ജി പ്ലാന്റ് സ്ഥാപിക്കും. എം ജി ശ്രീകുമാര്‍ വിളിച്ചിരുന്നു. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തന്റെ ഭാഗത്തു നിന്നുണ്ടായത് തെറ്റാണെന്നും ബ്രാൻഡ് അംബാസഡറാവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ കോണ്‍ക്ലേവിലേയ്ക്ക് ക്ഷണിക്കുന്നുണ്ടെന്നും മന്ത്രി രാജേഷ് പറഞ്ഞു.