മുള്ളൻകൊല്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി പൊലീസ്. കോൺഗ്രസ് നേതാക്കൾ ചതിച്ചെന്നാണ് ജോസിൻ്റെ ആത്മഹത്യാക്കുറിപ്പ്. കത്തിൽ കോൺഗ്രസ് നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കോൺഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിൽ ആരോപണ വിധേയനാണ് ജോസ് നെല്ലേടം. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. സൈബർ ഇടത്തിലെ ചർച്ചകൾ വിഷമിപ്പിച്ചെന്നും കത്തിൽ ജോസ് നെല്ലേടം പറയുന്നു. ഇതോടെ ജോസ് നെല്ലേടത്തിൻ്റെ മരണത്തിന് പിന്നിൽ സിപിഐഎമ്മിൻ്റെ വ്യക്തിഹത്യയാണെന്ന വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ്റെ വാദം പൊളിയുകയാണ്.
പുൽപ്പള്ളി കള്ളക്കേസ്: ആരോപണവിധേയനായ പഞ്ചായത്തംഗം ജീവനൊടുക്കിയ നിലയിൽ
പൊതുയോഗത്തിൽ അസഭ്യം പറഞ്ഞുകൊണ്ട് സിപിഐഎം ആക്ഷേപിച്ചെന്നും, അതിൽ ജോസിന് വലിയ മാനസിക പ്രയാസം ഉണ്ടായെന്നുമായിരുന്നു എൻ.ഡി. അപ്പച്ചൻ്റെ വാദം.ജോസിനെ താർ അടിച്ചു കാണിക്കുന്ന രീതിയിൽ സിപിഐഎം പ്രചരണം നടത്തി. കോൺഗ്രസിലെ വിഭാഗീയതയുടെ പേരിൽ അല്ല മരണമെന്നും വയനാട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞിരുന്നു.
അതേസമയം ജോസ് നെല്ലേടം ജീവനൊടുക്കിയതിന് പിന്നാലെ വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ മരുമകൾ പത്മജ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപെട്ടെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി നേതൃത്വം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പത്മജ വ്യക്തമാക്കി.