രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. വൈകിട്ട് 6.46 ഓട് കൂടിയാണ് ശസ്ത്രക്രിയ പൂർത്തിയായത്. മാറ്റിവെച്ച ഹൃദയം ദുർഗയുടെ ശരീരത്തിൽ മിടിച്ച് തുടങ്ങി. തുടർ ചികിത്സ സംബന്ധിച്ച തീരുമാനം വൈകാതെ അറിയിക്കുമെന്നും ദുർഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിൻ്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗ കാമിക്ക് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് സർക്കാരിന്റെ എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിൽ എത്തിച്ചത്.
രാവിലെ 9.25 ഓടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. പത്ത് മണിയോടെ തന്നെ ഷിബുവിൻ്റെ അവയവങ്ങൾ എടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി 2 മണിയോടെയാണ് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നുയർന്നത്.
ഉച്ചക്ക് 2.52 കൂടിയാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ജീവൻ്റെ തുടിപ്പുമായി ഹെലികോപ്ടർ പറന്നിറങ്ങിയത്. 2.57ന് ഷിബുവിൻ്റെ തുടിക്കുന്ന ഹൃദയവുമായി ആംബുലൻസ് ശരവേഗത്തിൽ ജനറൽ ആശുപത്രിയിലേക്ക്. ആരോഗ്യ പ്രവർത്തകരുടെ ആംബുലൻസ് ഡ്രൈവർമാരുടെ പൊലീസുകാരുടെ ആത്മധൈര്യവും നിശ്ചയദാർഢ്യത്തിനും മുന്നിൽ പ്രതിസന്ധികൾ വഴിമാറി. അതിവേഗം പാഞ്ഞ ആംബുലൻസ് മൂന്ന്മണിയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി.
ഷിബുവിൻ്റെ ഇരു വൃക്കകളും കരളും നേത്ര പടലവും ചർമവും കുടുംബം ദാനം ചെയ്തിട്ടുണ്ട്. ഷിബുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമറിയിച്ച കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി നടക്കുന്നത്. അതിൽ ഏറെ അഭിമാനവും സന്തോഷവുമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ പറഞ്ഞു.
