തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വിപുലീകരിക്കുന്നതിനായി എംഎൽഎ ഓഫീസ് മാറിക്കൊടുക്കണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതായി വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് വ്യക്തമാക്കി. മാർച്ചുവരെ കാലാവധിയുള്ള എംഎൽഎ ഓഫീസ് അതിന് മുമ്പ് ഒഴിപ്പിക്കണമെങ്കിൽ “നിങ്ങളുടെ വഴി നോക്കാൻ” ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയെങ്കിലും പ്രേരണയോടെയാണ് ഈ വിളിയുണ്ടായതെന്നു താൻ സംശയിക്കുന്നതായി പ്രശാന്ത് പറഞ്ഞു. നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം മറ്റുള്ളവർ നാടുവിട്ടുപോകണമെന്ന സൂചനയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ഇത് ‘വെള്ളരിക്ക പട്ടണം’ അല്ലെന്നും, ജനാധിപത്യപരമായ രീതിയിലല്ല പെരുമാറിയതെന്നും പ്രശാന്ത് വിമർശിച്ചു.
പ്രേരണയില്ലാതെ ഇത്തരമൊരു വിളി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും, വിഷയത്തിൽ നിയമപരമായി തീരുമാനമെടുക്കേണ്ടത് കൗൺസിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫീസ് അനുവദിച്ചത് റദ്ദാക്കണമെങ്കിൽ കൗൺസിൽ തന്നെ തീരുമാനിക്കണമെന്നും, ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.കെ. പ്രശാന്ത് പ്രതികരിച്ചു.
