വിഴിഞ്ഞം രാജ്യാന്തര തുറമുഖം അതിവേഗം ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് എംഡി ദിവ്യ എസ് അയ്യർ. അസാധ്യമെന്ന് കരുതിയതെല്ലാം എത്തിപ്പിടിച്ചു. ഒരു വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം ആകാൻ വിഴിഞ്ഞത്തിന് ആയെന്നും ദിവ്യ എസ്. അയ്യർ ഹലോ മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു.

അവിശ്വസനീയമായ വേ​ഗതയിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇന്ന് ചുക്കാൻ പിടിക്കുന്നത്. അസാധ്യമെന്ന് പറഞ്ഞ് പലരും എഴുതി തള്ളിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരം കൂടിയാണ് വിഴിഞ്ഞം. കഴിഞ്ഞ ഒന്നരവർഷക്കാലം ഒരുപാട് പ്രവർത്തനങ്ങളുടെ ഒരു അനുഭവമായിരുന്നു. അത് കേരള ജനതയ്ക്ക് നൽകിയത് പുതിയ പ്രതീക്ഷയാണെന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു.

"2045 ഓടെ വിഴിഞ്ഞത്തിൻ്റെ സമ്പൂർണ വികസനം നടപ്പാക്കുമെന്നാണ് കരാർ വച്ചത്. കഴിഞ്ഞ ഒന്നരവർഷക്കാലത്തെ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ കരാറുകാരുമായി ഒരു സപ്ലീമെൻ്ററി കരാർ ഒപ്പുവച്ചിച്ചുണ്ട്. ഇതുപ്രകാരം 2045ൽ പൂർത്തിയാകേണ്ട വികസന പ്രവർത്തനം 2028 ഓടെ പൂർത്തിയാക്കണമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ 17 വർഷം മുൻപിലേക്ക് വികസന പ്രവർത്തനങ്ങൾ എത്തി. അതിൻ്റെ തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് മൂന്ന് നാല് ഘട്ടങ്ങൾ ഒത്തൊരിമിച്ചുള്ള വിഴിഞ്ഞം തുറമുഖത്തിൻ്റെ സമ്പൂർണ വികസനത്തിനായുള്ള അടുത്തഘട്ട നിർമാണോദ്ഘാടനമാണ് നടക്കുന്നത്.

ഇതിൽ ഭൗതീകമായ പ്രവർത്തനങ്ങളുമുണ്ട്. നിലവിൽ രണ്ട് മ​ദർ വെസലുകൾക്ക് മാത്രമാണ് വിഴിഞ്ഞത്ത് ഒരേസമയം നങ്കൂരമിടാൻ കഴിയുന്നത്. രണ്ട് വർഷം കഴിയുമ്പോൾ അത് അഞ്ച് കപ്പലുകൾ എന്നതിലേക്ക് മാറും. ബർത്തിൻ്റെ നീളം നിലവിൽ 800 മീറ്ററാണ്. ഇത് 2000 മീറ്ററായി ഉയർത്തും. പുലിമുട്ടിൻ്റെ നിർമാണവും ഒരു കിലോ മീറ്ററാക്കും. ചരക്ക് കപ്പലുകൾക്ക് മാത്രമല്ല ക്രൂസ് വെസലുകൾ ഉൾപ്പെടെ വരുന്ന രീതിയിലുള്ള മൾട്ടി പർപ്പസ് ബർത്തും വിഴിഞ്ഞത്ത് സാധ്യമാകും", ദിവ്യ എസ്. അയ്യർ പറഞ്ഞു .