സമൂഹമാധ്യമത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തിൽ മാപ്പ് നൽകി കേസ് ഒത്തുതീർപ്പാക്കിയതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവിയായ അസ്ലം മുഹമ്മദ് ക്ഷമ ചോദിച്ചതിനെ തുടർന്നാണ് പരാതി പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ അസ്ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പൊലീസ് ലിന്റോ ജോസഫിനെ സ്റ്റേഷനിലേക്ക് വിളിക്കുകയും അദ്ദേഹം അവിടെ എത്തുകയും ചെയ്തു. സ്റ്റേഷനിൽ വെച്ച് അസ്ലം ക്ഷമ ചോദിച്ചതോടെയാണ് വിഷയം ഒത്തുതീർപ്പായത്.
ലിന്റോ ജോസഫിന്റെ കുറിപ്പ്:
പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു..
മഹാനായ ലെനിന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗര്‍ഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാല്‍ അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതല്‍ നല്ല മനുഷ്യരാക്കും. സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാന്‍ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാല്‍, കൂടുതല്‍ സംശുദ്ധവും മാന്യതയില്‍ അധിഷ്ഠിതവുമായ ഒരു സോഷ്യല്‍ മീഡിയ സംസ്‌കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
വ്യക്തി അധിക്ഷേപങ്ങളില്‍ നിന്നും ബോഡി ഷെയിമിങ്ങില്‍ നിന്നും സ്ത്രീവിരുദ്ധതയില്‍ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങള്‍ ഉയര്‍ന്നുവരുന്ന സ്‌പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ മാറണം. എങ്കില്‍ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കൂ…
അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..
എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താന്‍ നിങ്ങള്‍ എന്നെ വിളിച്ചപ്പോള്‍മുതല്‍ നമ്മള്‍ പരസ്പരം അറിഞ്ഞില്ലേ.
എന്തെങ്കിലും ആവശ്യങ്ങള്‍ വരുമ്പോള്‍ ഒരു പരിചയക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം.
