കേരളത്തിന്റെ തുറമുഖ വികസനത്തിൽ നിർണ്ണായകമായ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ തുറമുഖങ്ങളായി ബേപ്പൂരിനെയും കൊല്ലത്തെയും വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 2,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ രൂപരേഖ 2025 സെപ്റ്റംബറിൽ തന്നെ തയ്യാറായിരുന്നു. പദ്ധതിക്ക് ധനവകുപ്പ് ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് പരിഗണനയ്ക്ക് വരുമെന്നാണ് സൂചന.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ നടത്തിയ ചർച്ചയിലാണ് വികസന പദ്ധതികൾക്ക് വേഗം കൂടിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിദേശ കപ്പലുകൾ വിഴിഞ്ഞത്തിന് പുറമെ കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിലേക്കും എത്തും.

ഇത് സംസ്ഥാനത്തെ പോർട്ട് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയായതോടെ പദ്ധതി ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം.