വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ അദ്ദേഹത്തിന് അസാമാന്യ തൊലിക്കട്ടി വേണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

വയനാട് ടൗൺഷിപ്പ് പദ്ധതിയിൽ ആദ്യഘട്ടമായി 178 വീടുകൾ ഇപ്പോൾ തന്നെ കൈമാറാൻ സജ്ജമായിരിക്കുകയാണ്. എന്നാൽ ദുരന്തസമയത്ത് 230 വീടുകൾ നൽകുമെന്ന് വാഗ്ദാനം നൽകിയ കോൺഗ്രസ് ഇതുവരെ ഒരു വീടിന്റെ പോലും പണി തുടങ്ങാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സർക്കാർ ഭൂമി വിട്ടുനൽകാത്തത് കൊണ്ടാണ് വീട് നിർമ്മാണം വൈകുന്നതെന്ന സതീശന്റെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പോൺസർമാർക്ക് ഭൂമി നൽകില്ലെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. സർക്കാർ തന്നെ നേരിട്ട് വില കൊടുത്ത് വാങ്ങിയ ഭൂമിയിലാണ് നിലവിൽ ടൗൺഷിപ്പ് ഒരുങ്ങുന്നത്. കൂടാതെ, കർണാടക സർക്കാർ നൽകുന്ന സഹായം ഒരു സർക്കാർ മറ്റൊരു സർക്കാരിന് നൽകുന്ന ഔദ്യോഗിക സഹായമാണെന്നും അതിൽ അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിന് അവകാശമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും നൽകാൻ തയ്യാറാകാത്ത കോൺഗ്രസ്, ഫണ്ട് പിരിവിനായി അവതരിപ്പിച്ച ‘കോൺഗ്രസ് ആപ്പ്’ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. പിരിച്ച പണം എവിടെപ്പോയെന്ന് വ്യക്തമാക്കാതെ നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.