പെഗാസസ് വിവാദത്തില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാത്തി

രാജ്യമാകെ പെഗാസസ് വിവാദം ചര്‍ച്ചയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാത്തി. വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ധ്രുവ് റാത്തി വിമര്‍ശനം ഉന്നയിക്കുന്നത്.

''റോയിട്ടേഴ്‌സ്, ഗാര്‍ഡിയന്‍, ബിബിസി ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ്, എഡ്‌വാര്‍ഡ് സ്‌നോഡന്‍, ജര്‍മ്മനിയില്‍ നിന്ന് ഡൈ സയ്ത്ത്, ഫ്രാന്‍സില്‍ നിന്ന് ലേ മണ്ടേ, ഇസ്രായേലില്‍ നിന്നുള്ള ഹാര്‍ട്ടെസ്, മെക്‌സിക്കോയില്‍ നിന്നും പ്രൊസസ്‌കോ, ഹംഗറിയില്‍ നിന്ന് ഡിറെക് 36, ഫ്രഞ്ച് ഏജന്‍സീസ്, അങ്ങനെയെല്ലാവരും നുണ പറയുന്നതാണ്. നമ്മുടെ മോദി മാത്രമാണ് സത്യം പറയുന്നത്,'' ധ്രുവ് റാത്തി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി സപ്പോര്‍ട്ടേഴ്‌സിനെയും ധ്രുവ് റാത്തി ട്രോളി.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി എന്നിവരുടെ ഫോണും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ ഫോണും ചോര്‍ത്തിയതായാണ് വിവരം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഞ്ജയ കച്ചാരുവിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ലമെന്റില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്.

21-Jul-2021