ഫിറോസിന് സീറ്റ് നല്‍കിയത് പണം വാങ്ങി; യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം

മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫി പറമ്പിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം ആവശ്യമാണെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇഷ്ടക്കാര്‍ക്ക് സംഘടനക്കുള്ളില്‍ അനര്‍ഹമായ പ്രമോഷന്‍ നല്‍കി നിയമസഭാ സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയതെന്നും ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഒരു വിഭാഗം ആരോപിച്ചു.

ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയ സംഭവം യൂത്ത് കോണ്‍ഗ്രസ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായി. മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റി തട്ടിപ്പുക്കാരന് നൽകിയത് പേയ്‌മെന്റ് വാങ്ങിയാണോ എന്ന ചോദ്യം യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തി.

ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കാണ് അവസരം നിഷേധിക്കപ്പെടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ ഫിറോസിന് സീറ്റ് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

29-Jul-2021